
ന്യൂഡൽഹി: സ്വർണാഭരണങ്ങളിൽ പ്രേത ബാധയുണ്ടെന്ന് പറഞ്ഞ് കബളിപ്പിച്ച് സ്ത്രീ വീട്ടുകാരിൽ നിന്ന് നൂറു പവൻ സ്വർണവും എട്ടു ലക്ഷം രൂപയും കവർന്നു. ചെന്നൈ നീലങ്കരൈയിൽ ബിസിനസുകാരനായ ശിവകുമാറിനെയും ബന്ധുക്കളെയുമാണ് നാരായണിയെന്ന സ്ത്രീ കബളിപ്പിച്ചത്. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസിന്റെ പിടിയിലായി.
രണ്ടു വർഷം മുമ്പ് ശിവകുമാറിന്റെ ഭാര്യ മരിച്ചിരുന്നു. സാരിയിൽ തീ പടർന്നുണ്ടായ അപകടത്തിലായിരുന്നു മരണം. ഇത് പ്രേതബാധ മൂലമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അയൽവാസിയായ നാരായണി തട്ടിപ്പ് നടത്തിയെന്ന് പൊലീസ് പറയുന്നു.
ശിവകുമാറിന്റെ ഭാര്യ മരിച്ച് ഏതാനും മാസങ്ങൾക്ക് ശേഷം നാരായണി ഇവരെ സമീപിച്ചു. വീട്ടിൽ പ്രേതബാധയുണ്ടെന്നും അതിന്റെ ഉപദ്രവം മൂലമാണ് ഭാര്യ മരിച്ചതെന്നും ഇതിനു പൂജ നടത്തണമെന്നുമാണ് ശിവകുമാറിനെയും മകളെയും തെറ്റിദ്ധരിപ്പിച്ചു. നാരായണിയുടെ പൂജ 'ഫലിച്ചിട്ടുണ്ടെന്ന്' ചില അയൽവാസികൾ ഉറപ്പു നൽകുക കൂടി ചെയ്‌തോടെ ശിവകുമാറിനു വിശ്വാസമായി.
പരിഹാര പൂജയ്ക്കായി പതിനൊന്നര പവൻ ആഭരണവും ഒന്നര ലക്ഷം രൂപയുമാണ് നാരായണി ആദ്യം വാങ്ങിയത്. പൂജ കഴിഞ്ഞ് 45 ദിവസത്തിനു ശേഷം തിരിച്ചുതരാമെന്നായിരുന്നു പറഞ്ഞത്. എന്നാൽ ആഭരണങ്ങളിലേക്ക് ആവാഹിച്ച ആത്മാവുകൾ പോയിട്ടില്ലെന്നും ഒരു കൊല്ലം വേണ്ടിവരുമെന്നും പിന്നീട് അറിയിച്ചു. ശിവകുമാറിന്റെ വീടു സന്ദർശിച്ച ബന്ധുക്കളുടെ വീടുകളിലും ആത്മാക്കൾ എത്തിയതായി ധരിപ്പിച്ച നാരായണി അവരിൽനിന്നും ആഭരണങ്ങളും പണവും വാങ്ങി. ആറു മാസത്തിനിടെ 90 പവൻ സ്വർണവും ആറു ലക്ഷം രൂപയുമാണ് വിവിധ ബന്ധുക്കളിൽ നിന്നായി വാങ്ങിയത്.
2019 പകുതിയായിട്ടും ആഭരണങ്ങൾ തിരിച്ചുകിട്ടാതായതോടെ ശിവകുമാറിന് സംശയമായി. സ്വർണത്തിനായി നിരന്തരം നാരായണിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ജനുവരിയോടെ നാരായണി മുങ്ങി. തുടർന്നാണ് ശിവകുമാർ പൊലീസിൽ പരാതി നൽകിയത്. ഒളിച്ചുകഴിയുകയായിരുന്ന നാരായണിയെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടി. സ്വർണം അവർ ഒരു ആഭരണ വ്യാപാരിക്ക് വിറ്റിരുന്നു. മോഷണ മുതൽ ആണെന്ന് അറിയാതെ അയാൾ അത് ഉരുക്കി വിൽക്കുകയും ചെയ്തു. നാരായണിയെ കോടതി റിമാൻഡ് ചെയ്തു.