
കോലഞ്ചേരി: കൊവിഡിൽ മറന്ന തെരുവു നായ പ്രതിരോധം പഞ്ചായത്തുകൾക്ക് വിനയായി. നാടാകെ കീഴ്പ്പെടുത്തി തെരുവ് നായ്ക്കൂട്ടം. വഴി, വാഹന യാത്രക്കാർക്കു നേരെ ഇവയുടെ അക്രമം പതിവായി. വളർത്തു മൃഗങ്ങൾക്കും രക്ഷയില്ല. ദിനം പ്രതി തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണ്. ലോക്ക് ഡൗൺ കാലയളവിൽ റോഡുകളും അങ്ങാടികളുമെല്ലാം വിജനമായതോടെ എല്ലായിടത്തും നായ്ക്കളുടെ വിളയാട്ടമായിരുന്നു. തിരുവാണിയൂർ, പുത്തൻകുരിശ്, കുന്നത്തുനാട് മേഖലകളിലാണ് കൂടുതൽ ശല്യം.
മാംസാവശിഷ്ടങ്ങൾ കഴിച്ച് ശീലിച്ച നായ്ക്കൾ അവ കിട്ടാതാവുമ്പോൾ അക്രമകാരികളാകുന്നു. മുമ്പ് ഹോട്ടലുകളിൽനിന്നും മറ്റും ഭക്ഷണാവശിഷ്ടങ്ങൾ ധാരാളമായി കിട്ടിയിരുന്നത് നിലച്ചു. വിശപ്പ് സഹിക്കാതാവുമ്പോൾ പല നായ്ക്കളും അക്രമസ്വഭാവം പുറത്തെടുക്കും.
അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യത്തിലാണ് ഇപ്പോൾ ഇവയുടെ നോട്ടം. റോഡരികിൽത്തന്നെ ഇവ തള്ളുന്നതിനാൽ നായ്ക്കൾക്ക് മാലിന്യംതേടി അലയേണ്ടകാര്യമില്ല. അറവുമാലിന്യങ്ങളും കോഴിയവശിഷ്ടങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമെല്ലാം പലരും ഉപേക്ഷിക്കുന്നത് വഴിയോരത്താണ്. ഇവിടെ തെരുവുനായ്ക്കളുടെ പിടിവലിയാണ്. ഈ സമയത്ത് ഇതുവഴിയെത്തുന്ന യാത്രക്കാർ ഭയക്കണം. തെരുവ് നായ്ക്കളുടെ ആക്രമണം ഉറപ്പാണ്. റോഡരികിലെ മാലിന്യം അകത്താക്കി റോഡിലേക്കു ചാടുന്നത് ഇരുചക്രവാഹനങ്ങളുടെയും മറ്റും മുന്നിലേക്കാവും. വലിയൊരു അപകടത്തിന് അത് പലപ്പോഴും കാരണമാകുന്നുണ്ട്.
പരിമിതിയുണ്ടെന്ന് അധികൃതർ
നായ്ക്കളെ പിടികൂടുന്നതിനും മറ്റും നടപടിയുണ്ടാകാത്തതിന് തദ്ദേശ സ്ഥാപന മേധാവികൾക്കും കാരണം പറയാനുണ്ട്. അനിമൽ ബെർത്ത് കൺട്രോൾ വിഭാഗത്തിന് കൊവിഡിൽ പ്രവർത്തന പരിമിതിയുണ്ടെന്നാണ് അധികൃതർ പറയുന്നത്.