vidhya

ആലുവ: നഗരത്തിലെ വ്യാപാരിയുടെ വീട്ടിൽ നിന്നും 12 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജോലിക്കാരിയും ആൺസുഹൃത്തും ആലുവ പൊലീസിന്റെ പിടിയിലായി. കട്ടപ്പന കരുണാപുരം ബാലഗ്രാമം ബ്ളോക്ക് 980ൽ അനിൽകുമാറിന്റെ ഭാര്യ വിദ്യ (32), രാമക്കൽമേട് കൊണ്ടോത്തറ വീട്ടിൽ ജയ്മോൻ (38) എന്നിവരെയാണ് ആലുവ എസ്.എച്ച്.ഒ എൻ. സുരേഷ് കുമാർഅറസ്റ്റ് ചെയ്തത്.

ആലുവ ലൂർദ് സെന്ററിൽ പ്രവർത്തിക്കുന്ന സി.സി മാത്തപ്പൻസ് സ്റ്റേഷനറി ഉടമ എസ്.പി ഓഫീസിന് സമീപം നേതാജി റോഡിൽ താമസിക്കുന്ന സാമുവലിന്റെ വീട്ടിലാണ് മോഷണം നടന്നത്. എറണാകുളത്തെ ഒരു സ്വകാര്യ ഏജൻസി മുഖേന മൂന്ന് മാസം മുമ്പാണ് ഇവിടെ വിദ്യ വീട്ടുജോലിക്കെത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായ ദിവസം തന്നെ സംശയം തോന്നിയ വീട്ടുടമ ഇവരെ ജോലിയിൽ നിന്ന് പറഞ്ഞുവിട്ടിരുന്നു. തുടർന്ന് ആലുവ പൊലീസിനും ഏജൻസിക്കും പരാതി നൽകി. പൊലീസ് പലവട്ടം യുവതിയെ ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതിച്ചില്ല. ഇതിനിടെ പൊലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തിൽ യുവതി പുതിയ സ്വർണാഭരണങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. തുടർന്ന് വീട്ടിലെത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം സമ്മതിച്ചത്. മോഷ്ടിച്ച സ്വർണം സ്വർണാഭരണ കടയിൽ നൽകി പുതിയ സ്വർണം വാങ്ങുകയായിരുന്നു. സ്വർണം മാറ്റി വാങ്ങുന്നതിന് നേതൃത്വം നൽകിയത് ജയ്മോൻ ആണ്. ഭർത്താവുമായി പിണങ്ങി കഴിയുന്ന യുവതി കുറച്ചുകാലമായി ഇയാൾക്കൊപ്പമാണ് താമസം. പ്രതികളെ ആലുവ കോടതി റിമാൻഡ് ചെയ്തു.