uv-jose

കൊച്ചി: വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിയിലെ കോഴക്കേസിൽ ലൈഫ് മിഷൻ സി.ഇ.ഒ യു.വി.ജോസിനെ ഒമ്പതു മണിക്കൂർ ചോദ്യം ചെയ്‌ത് സി.ബി.ഐ വിട്ടയച്ചു.

കൊച്ചിയിലെ സി.ബി.ഐ ഓഫീസിൽ രാവിലെ പതിനൊന്നിന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി എട്ടു വരെ നീണ്ടു. പദ്ധതികളും കരാറും തയ്യാറാക്കുന്നത് സർക്കാരാണെന്നും,അതു നടപ്പിലാക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ മാത്രമാണ് താനെന്ന നിലപാടാണ് യു.വി.ജോസ് സ്വീകരിച്ചത്.

ലൈഫ് മിഷനിലെ മുതിർന്ന ഉദ്യോഗസ്ഥരായ ബാബുക്കുട്ടൻ നായരും അജയ് കുമാറും ഹാജരായി. സി.ബി.ഐ ആവശ്യപ്പെട്ട ആറു രേഖകളുടെ പകർപ്പുകൾ യു.വി.ജോസ് ഹാജരാക്കി. ഒറിജിനൽ ഫയലുകൾ വിജിലൻസ് കസ്‌റ്റഡിയിലെടുത്തതിനാൽ നൽകാനായില്ല.

റെഡ്ക്രസന്റുമായി ലൈഫ് മിഷന്റെ ധാരണാപത്രം, വടക്കാഞ്ചേരിയിൽ ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കാനുള്ള തദ്ദേശ, ആരോഗ്യ വകുപ്പുകളുടെ അനുമതി, ഭൂമി വാങ്ങിയതിന്റെ രേഖകൾ, കെ.എസ്.ഇ.ബി, വടക്കാഞ്ചേരി നഗരസഭ എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ, തൃശൂർ ജില്ലാ ലൈഫ് മിഷൻ കോ ഓർഡിനേറ്ററുടെ ചുമതലകൾ,നിർമ്മാണക്കമ്പനികളായ യൂണിടാക്, സെയ്ൻ വെഞ്ചേഴ്‌സ് എന്നിവയുമായി ലൈഫ് മിഷൻ നടത്തിയ ആശയവിനിമയങ്ങൾ എന്നിവയുടെ ഫയലുകളും വിവരങ്ങളുമാണ് കൈമാറിയത്. വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി മുഹമ്മദ് അനസിനെയും ചോദ്യം ചെയ്‌തു.

വിദേശസഹായ നിയന്ത്രണചട്ട ലംഘനം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സി.ബി.ഐ ചുമത്തിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരിലേക്ക് കേസ് നീങ്ങുന്നതിന്റെ ആദ്യ ഘട്ടമാണ് ഫയൽ പരിശോധന.