തൃക്കാക്കര: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനുളള വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന ഇന്ന് ആരംഭിക്കും. കച്ചേരിപ്പടി ഉഷ ടൂറിസ്റ്റ് ഹോം കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്ന യന്ത്രങ്ങളുടെ പരിശോധനകളാണ് തുടങ്ങുന്നത്. ആദ്യഘട്ട പരിശോധനകൾക്കുളള നടപടിക്രമങ്ങളെല്ലാം പൂർത്തിയായി. സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരം ഇലക്ട്രോണിക് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ എൻജിനിയർമാരാണ് വോട്ടിംഗ് യന്ത്രങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നത്. 12,000 യന്ത്രങ്ങളാണ് ഇവിടെയുള്ളത്. ആദ്യഘട്ട പരിശോധന ഒരുമാസം നീളും.

യന്ത്രം തുറന്ന് സാങ്കേതിക തകരാറുകളും നിരീക്ഷിക്കും. പരിഹരിക്കാൻ കഴിയുന്ന കേടുപാടുകൾ അപ്പോൾത്തന്നെ പരിഹരിക്കാനാണ് നിർദേശം. പരിശോധനക്കു ശേഷം ഉപയോഗിക്കാൻ പറ്റുന്നതാണെന്ന സാക്ഷ്യപത്രം കൈമാറും. ഇത്തരത്തിൽ സാക്ഷ്യപത്രം ലഭിക്കുന്ന യന്ത്രങ്ങൾ മാത്രമാണ് തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുക. കളക്ടറേറ്റിൽ നിന്ന് പത്ത് ജീവനക്കാരുടെ സഹായവും ഇവർക്കുണ്ടാകും. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർക്കു പുറമെ ചാർജ് ഓഫീസറുടെ മേൽനോട്ടത്തിലായിരിക്കും പരിശോധനകൾ. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ ആദ്യഘട്ട പരിശോധന തുടരും.