
കോലഞ്ചേരി: കൊവിഡ് ദുരിതമായ് തുടരുന്നതിനിടെ നിത്യോപയോഗ സാധന വില കുതിപ്പിൽ തന്നെ. സാധാരണക്കാരുടെ ജീവിതം താളംതെറ്റുന്ന സ്ഥിതിയിലാണ് വിലക്കയറ്റം. വിപണിയിൽ പച്ചക്കറിയും പലവ്യഞ്ജനങ്ങളുമുൾപ്പെടെയുള്ള വില ഒരാഴ്ചയ്ക്കിടെ ഇരട്ടിയിൽ കൂടുതലായി. വരുമാന നഷ്ടവും തൊഴിലില്ലായ്മയും മൂലം വിഷമിക്കുന്ന സാധാരണക്കാരന് ഇത് കനത്ത തിരിച്ചടിയാണ്. തമിഴ്‌നാട്ടിൽ ഉത്പാദനം കുറഞ്ഞതാണ് പച്ചക്കറികളുടെ വില വർദ്ധിക്കാൻ കാരണം. പുണെയിലുണ്ടായ വെള്ളപ്പൊക്കം ഉള്ളിയുടെ വിലവർദ്ധനയ്ക്കും ഇടയാക്കി. വെണ്ടയ്ക്ക, ബീൻസ്, പയർ എന്നിവയുടെ വില 20 - 30 കുറഞ്ഞത് മാത്രമാണ് ആശ്വാസം.എന്നാൽ ക്യാരറ്റും, മാങ്ങയും നൂറു കടന്നു. സവാള 55 ലേയ്ക്കും, ഉരുളക്കിഴങ്ങ് 50 ലുമെത്തി. തേങ്ങ വില കിലോ 50 കടന്നു, വെളിച്ചെണ്ണ 230 നാണ് വില്പന. തമിഴ്‌നാട്ടിൽനിന്ന് കന്നുകാലികളെ കൊണ്ടുവരുന്നതിന് ചെക്ക്പോസ്റ്റുകളിൽ തുക ഉയർത്തിയതിനാൽ ഇറച്ചിവിലയിലും വർദ്ധനയുണ്ട്. 300 മുതൽ 340 വരെ രൂപയായിരുന്ന ഇറച്ചിക്ക് 370 - 400 രൂപ വരെ ഈടാക്കുന്നുണ്ട്. ഇറച്ചിക്കോഴി വിലയിലും കാര്യമായ വർദ്ധനവിലാണ് 115 - 130 നാണ് വില്പന. മീനും കുറഞ്ഞവിലയ്ക്ക് കിട്ടാനില്ലാത്ത സ്ഥിതിയാണ് ഹാർബറുകളിൽ ബോട്ടുകൾ കൃത്യമായി എത്താത്തതോടെ മീൻ വിലയും കുതിപ്പിലാണ്.
പയർ 40
വെണ്ടക്ക 40
ബീൻസ് 40
ക്യാരറ്റ് 120
ഏത്തക്കായ് 34
ചെറിയ ഉള്ളി 80
വെളുത്തുള്ളി 130