
കൊച്ചി: വൈദ്യുതി ഉപഭോഗത്തിന്റെ 60 ശതമാനം സൗരോർജമാക്കാൻ കൊച്ചി മെട്രോ. 1.57 കോടി യൂണിറ്റ് സരോർജം ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ട്രാക്കുകളിലും മെട്രോയുടെ കെട്ടിടങ്ങളിലും 5.4 മെഗാവാട്ട് ശേഷിയുള്ള പ്ളാന്റുകൾ സ്ഥാപിക്കും. തൈക്കൂടം മെട്രോ സ്റ്റേഷനിൽ സോളാർ പാനൽ സ്ഥാപിച്ചു കഴിഞ്ഞു. വൈറ്റില,പേട്ട, സൗത്ത്, കടവന്ത്ര, എളംകുളം സ്റ്റേഷനുകളിലെ ജോലി പുരോഗമിക്കുന്നു. സ്റ്റേഡിയത്തിലെ മെട്രോ കോർപ്പറേറ്റ് ഓഫീസ് റൂഫ് ടോപ്പിലും മുട്ടം ട്രാക്ക് റാമ്പ് ഏരിയയിലും പാനലുകൾ വയ്ക്കും. അടുത്ത രണ്ടു മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാകും. ഇതിലൂടെ ഒരോ വർഷത്തെയും കാർബൺ ബഹിർഗമനത്തിന്റെ തോതിൽ 13302 ടൺ കുറയ്ക്കാൻ കഴിയും. 5330, 33 മരങ്ങൾ നടുന്നതിന് തുല്യമാണ് ഇത്.
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ മൂന്ന് സൗരോർജ പ്ളാന്റുകൾ കെ.എം.ആർ.എൽ കമ്മീഷൻ ചെയ്തിരുന്നു.2018 ൽ റിന്യുവബിൾ എനർജി സർവീസ് കമ്പനി വഴി സ്ഥാപിച്ച ആദ്യ പദ്ധതിയിലൂടെ 36.5 ലക്ഷം യൂണിറ്റ് സൗരോർജം ഉത്പാദിപ്പിക്കാനും കഴിഞ്ഞു. എന്നാൽ മഹാരാജാസ് തൈക്കൂടം മെട്രോ സർവീസ് ആരംഭിച്ചതോടെ വൈദ്യുതി ഉപഭോഗം വീണ്ടും വർദ്ധിച്ചു. ഈ സാഹചര്യത്തിലാണ് സരോർജ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത്. കൊച്ചി മെട്രോയ്ക്ക് സൗരോർജ നയമുണ്ടെന്നും കഴിയുന്നിടത്തോളം ഇടങ്ങളിൽ സോളാർ പ്ളാന്റുകൾ സ്ഥാപിക്കാനാണ് ശ്രമമെന്നും ജലമെട്രോയിൽ ഇതേ നയം തുടരുമെന്നും കെ.എം. ആർ.എൽ.എം.ഡി അൽക്കേഷ് കുമാർ ശർമ്മ പറഞ്ഞു.