പെരുമ്പാവൂർ : പാതി വഴിയിൽ നിർമ്മാണം നിലച്ച പാറപ്പുറം വല്ലം കടവ് പാലം നിർമ്മാണം പുനരാരംഭിക്കുന്നു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുൻകൈ എടുത്താണ് നടപടികൾ പുനരാരംഭിക്കാൻ ഒരുങ്ങുന്നത്. പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. ഒക്ടോബർ ക്വാർട്ടറിലെ ലോക്കൽ മാർക്കറ്റിംഗ് റേറ്റ് (എൽ.എം.ആർ ) നിശ്ചയിച്ചു നൽകുവാൻ പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്‌സ് എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് എം.എൽ.എ നിർദ്ദേശം നൽകി. പാലത്തിന്റെ ടെൻഡർ നടപടികളിൽ ഉണ്ടായ അനിശ്ചിതത്വം നീക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം ചീഫ് എൻജിനീയറുമായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ തിരുവനന്തപുരത്ത് ചർച്ച നടത്തിയിരുന്നു.
9.63 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് രണ്ടാമത് ടെൻഡർ വിളിച്ചത്. എന്നാൽ 10.50 കോടി രൂപയാണ് ഏറ്റവും കുറഞ്ഞ തുകയായി ടെൻഡറിൽ പങ്കെടുത്ത ഏജൻസി നൽകിയിരിക്കുന്നത്. ഇത് സർക്കാർ അംഗീകരിച്ചതിന് ശേഷം മാത്രമാണ് പദ്ധതി പുനരാരംഭിക്കുകയുള്ളൂ. ഇതിന്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കണം എന്ന് എൽദോസ് കുന്നപ്പിള്ളി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുരോട് നിർദ്ദേശം നൽകിയിട്ടുണ്ട്.
6 സ്പാനുകളുടെ നിർമ്മിക്കാനുണ്ട്
ആകെയുള്ള 9 സ്പാനുകളിൽ 3 എണ്ണത്തിന്റെ നിർമ്മാണം മാത്രമാണ് പൂർത്തീകരിച്ചത്. ഇനി 6 സ്പാനുകളുടെ നിർമ്മാണമാണ് ബാക്കിയുള്ളത്. പാലത്തിന്റെ രണ്ട് വശങ്ങളിൽ അപ്രോച്ച് റോഡും പൂർത്തികരിക്കുവാനുണ്ട്. പെരുമ്പാവൂർ ഭാഗത്ത് 230 മീറ്ററും പാറപ്പുറം ഭാഗത്ത് 80 മീറ്ററും അപ്രോച്ച് റോഡും നിർമ്മിക്കും. കൂടാതെ ഒരു ബോക്‌സ് കലുങ്കും ഇതോടൊപ്പം നിർമ്മിക്കും. നടപ്പാത ഉൾപ്പെടെ 11.23 മീറ്റർ വീതിയിൽ 290 മീറ്റർ നീളത്തിലുമാണ് പാലം നിർമ്മിക്കുന്നത്.സ്ഥലം ഏറ്റെടുത്തതിനുള്ള 80 ശതമാനം തുകയും നൽകി കഴിഞ്ഞു. ശ്യാമ ഡൈനാമിറ്റ്‌സിനാണ് നിർമ്മാണ ചുമതല.
2017 ലാണ് പാലം നിർമ്മാണത്തിന് തുടക്കമിട്ടത്
പെരുമ്പാവൂർ ആലുവ അസംബ്ലി മണ്ഡലങ്ങളെ ബന്ധിപ്പിച്ചു പെരുമ്പാവൂർ നഗരസഭയിലെ വല്ലം പ്രദേശത്തേയും കാഞ്ഞൂർ പഞ്ചായത്തിലെ പാറപ്പുറം പ്രദേശത്തേയും ബന്ധിപ്പിക്കുന്ന പെരിയാർ നദിക്ക് കുറുകെയാണ് ഈ പാലം. 2017 ലാണ് പാലത്തിന് തുടക്കമിടുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു രണ്ട് വർഷങ്ങൾക്കുള്ളിൽ പൂർത്തീകരിക്കും എന്ന് കരാറുകാർ അവകാശപ്പെട്ടിരുന്നെങ്കിലും രണ്ട് വർഷങ്ങൾക്ക് ശേഷം നിർമ്മാണം നിലക്കുകയായിരുന്നു. തുടർന്ന് പഴയ കരാറുകാരനെ ഒഴിവാക്കി പുതിയ ടെൻഡർ നടപടികൾ പൂർത്തികരിച്ച ശേഷമാണ് നിർമ്മാണം പുനരാരംഭിക്കുന്നത്.