കൊച്ചി: പോപ്പുലർ ഫിനാൻസിന്റെ കീഴിലുള്ള ജില്ലയിലെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും അടയ്ക്കാൻ ജില്ലാ കളക്ടർ എസ് .സുഹാസ് ഉത്തരവിട്ടു. സ്ഥാപനങ്ങളിലെ പണം, സ്വർണം, മറ്റ് ആസ്തികൾ എന്നിവ കണ്ടുകെട്ടാനും ജില്ലാ പൊലീസ് മേധാവികൾക്ക് കളക്ടർ നിർദേശം നൽകി. 2013 ലെ കേരള പ്രൊട്ടക്ഷൻ ഒഫ് ഇന്ററസ്‌റ്റ്സ് ഒഫ് ഡെപ്പോസിറ്റേഴ്‌സ് ഇൻ ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് പ്രകാരമാണ് നടപടി.
പോപ്പുലർ ഫിനാൻസ് സ്ഥാപനവുമായി ബന്ധപ്പെട്ട സ്ഥാവരജംഗമ വസ്തുക്കളുമായും ആസ്തികളുമായും ഇടപെടുന്നതിൽനിന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പോപ്പുലർ ഫിനാൻസിന്റെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള സ്ഥലങ്ങൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ തുടങ്ങിയവയിൽനിന്നു സ്ഥാപനവുമായി ബന്ധപ്പെട്ട പണമോ മറ്റ് ആസ്തികളോ നീക്കാൻ പാടുളളതല്ല. പോപ്പുലർ ഫിനാൻസ് സ്ഥാപനങ്ങൾ, അവരുടെ നിയന്ത്രണത്തിൽ വരുന്ന മറ്റ് പേരിലുള്ള സ്ഥാപനങ്ങൾ തുടങ്ങിയവ തങ്ങളുടെ ആസ്തികൈമാറ്റം ചെയ്യുകയോ അവയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്താനോ പാടില്ല. പോപ്പുലർ ഫിനാൻസ് സ്ഥാപനത്തിന്റെ പേരിലോ അവരുടെ ഏജന്റുമാർ, സ്ഥാപനങ്ങളിലെ മാനേജർമാർ എന്നിവരുടെ പേരിലോ ചിട്ടി കമ്പനികൾ, കോഓപ്പറേറ്റീവ് സൊസൈറ്റികൾ, ബാങ്കുകൾ മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിലുള്ള അക്കൗണ്ടുകൾ മരവിപ്പിക്കാനും കളക്ടർ നിർദേശിച്ചിട്ടുണ്ട്. സർക്കാർ നിർദേശപ്രകാരമാണ് നടപടി.
പോപ്പുലർ ഫിനാൻസിന്റെ പേരിൽ ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ബ്രാഞ്ചുകളും കെട്ടിടങ്ങളും അടച്ചുപൂട്ടി അവയുടെ താക്കോലുകൾ കളക്ടറുടെ മുന്നിൽ ഹാജരാക്കാൻ ചുമതലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ അവയ്ക്ക് കാവലും ഏർപ്പെടുത്തും.