പത്തു വയസുകാരന് തുണയാവണം
കോലഞ്ചേരി: മൂവാറ്റുപുഴ ആനിക്കാട് ഇടമലത്തടം വീട്ടിലെ പത്തു വയസുകാരനായ ധ്യൻകുമാറിന്റെ ഓട്ടം അമ്മയുടെ ജീവനു വേണ്ടിയാണ്. വൃക്കരോഗിയായ അമ്മ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയില്ലെങ്കിൽ അവൻ അനാഥനാകും.
കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചു ധ്യാനിന്റെ അമ്മയ്ക്ക്. തുടർന്ന് ഇപ്പോൾ എറണാകുളം പി.വി.എസ്. ആശുപത്രിയിലെ സർക്കാരിന്റെ കൊവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
ധ്യാനിനൊപ്പം അമ്മയെ പരിചരിക്കാൻ നിന്ന അമ്മൂമ്മയടക്കം മൂന്നു പേർക്കാണ് കൊവിഡ്. അമ്മ ഐ.സിയുവിൽ ചികിത്സ തുടരുകയാണ്. ഒപ്പം ന്യുമോണിയയുമുണ്ട്.
ചെറുപ്പത്തിലെ അച്ഛനുപേക്ഷിച്ചതോടെ കിടപ്പാടമില്ലാത്ത ധ്യാനും കൂലിപ്പണിക്കാരിയായ അമ്മ സിനിതയും ബന്ധുവീട്ടിലായിരുന്നു താമസം. മൂന്ന് മാസം മുമ്പ് കാലിനുണ്ടായ ചെറിയ നീരിന് ചികിത്സ തേടി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് സിനിതയ്ക്ക് വൃക്കരോഗമാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് ആഴ്ചയിൽ രണ്ടു വീതം ഡയാലിസിസ് നടത്തി ജീവൻ നിലനിർത്തി വരുന്നതിനിടയിൽ രണ്ടാഴ്ച മുമ്പ് പെട്ടെന്ന് കുഴഞ്ഞു വീണു. ആദ്യം മൂവാറ്റുപുഴയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജിലുമെത്തിച്ചു. ഇനി ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ അഞ്ചാം ക്ളാസ്സുകാരനായ ധ്യാനിന് അവന്റെ അമ്മയെ ജീവിതത്തിലേയക്ക് തിരിച്ചെത്തിക്കണം അതിന് സുമനസുകളുടെ സഹായമാണ് വേണ്ടത്. കോലഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയ്ക്ക് ഒന്നര ലക്ഷത്തോളം രൂപയായി. ജീവൻ നിലനിർത്താൻ ഇനിയും വേണം പണം. അമ്മ സുനിതയുടെ പേരിൽ മൂവാറ്റുപുഴ, യുസിഒ ബാങ്കിൽ 23900110043684 (ഐ.എഫ്.എസ്.സി. യുസിബിഎ0002390) എന്ന നമ്പരായി അക്കൗണ്ട് എടുത്തിട്ടുണ്ട്.