
കൊച്ചി: ജില്ലയിലേക്ക് കൂടുതൽ ബസ് ഓൺ ഡിമാൻഡ് (ബോണ്ട്) സർവീസ് ആരംഭിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. എറണാകുളം ഡിപ്പോ. മൂന്നു ബോണ്ട് സർവീസുകളാണ് നിലവിലുള്ളത്.
ഇന്നു നാലാമത്തെ സർവീസ് എറണാകുളത്ത് നിന്ന് എം.ജി. യൂണിവേഴ്‌സിറ്റിയിലേക്ക് തുടക്കമിടും. വരും ദിവസങ്ങളിൽ ആളുകളുടെ ആവശ്യാനുസരണം പുതിയ സർവീസുകൾ തുടങ്ങും. കുറഞ്ഞത് 30 സ്ഥിരം യാത്രാക്കാർ ഉണ്ടെങ്കിൽ ബോണ്ട് സർവീസ് അനുവദിക്കും.
എറണാകുളം- എം.ജി. യൂണിവേഴ്‌സിറ്റി ബസ് രാവിലെ അഞ്ചു മുതൽ സർവീസ് ആരംഭിക്കും. തൃപ്പൂണിത്തുറ, തലയോലപ്പറമ്പ് വഴിയാണ് സർവീസ്. വൈകിട്ട് അഞ്ചിനാണ് മടക്കയാത്ര. 50 സീറ്റുകളിൽ 20 എണ്ണം ഒഴിവുണ്ട്.
പറവൂരിൽ നിന്ന് അഡ്വക്കറ്റ് ജനറൽ ഓഫീസിലേക്കായിരുന്നു ആദ്യ സർവീസ്. രാവിലെ 8.30 നു കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നു പുറപ്പെടുന്ന ബസ് വൈപ്പിൻ, ഗോശ്രീ വഴി 9.45 ന് അഡ്വക്കറ്റ് ജനറൽ ഓഫിസിലെത്തും. വൈകിട്ട് 5നാണു മടക്കയാത്ര. മൂവാറ്റുപുഴ- കാക്കനാട്, കോതമംഗലം- എം.ജി. യൂണിവേഴ്‌സിറ്റി എന്നിവയാണ് മറ്റുള്ളവ.
ട്രാവൽ കാർഡ്
സ്ഥിരമായി യാത്ര ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കും വേണ്ടിയാണു ബോണ്ട് സർവീസ്.
സീറ്റ് ബുക്ക് ചെയ്യുന്നവർക്കു 'ട്രാവൽ കാർഡ്' ലഭിക്കും. 5, 10, 15, 20, 25 ദിവസങ്ങൾ യാത്ര ചെയ്യാനുള്ള കാർഡുകളാണിത്. കാർഡ് എടുക്കുന്നവർക്കു യാത്രാനിരക്കിൽ ഇളവുണ്ട്. നേരത്തെ ബോണ്ട് സർവീസ് ആരംഭിച്ച തിരുവനന്തപുരം, പാലക്കാട്, വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വിജയമായതിനാലാണ് എറണാകുളത്തു നടപ്പാക്കിയത്.
യാത്രാക്കാർക്ക് സ്ഥിരം സീറ്റ് ലഭിക്കും. കൂടാതെ ഇവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓരോ യാത്രയിലും കൊവിഡ് മാനദണ്ഡം പാലിച്ച് ബസുകൾ സാനിറ്റൈസ് ചെയ്യും.
ഡിപ്പോകളുമായി ബന്ധപ്പെട്ടണം
ബോണ്ട് സർവീസിൽ ട്രാവൽ കാർഡ് ആവശ്യമുള്ളവർ വിവിധ ഡിപ്പോകളുമായി ബന്ധപ്പെടണം. യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ചു ജില്ലയിലെ വിവിധ ഓഫീസുകളിലേക്കു സർവീസുകൾ ആരംഭിക്കും. യാത്രാക്കാരുടെ ആവശ്യാനുസരണം കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് കൂടുതൽ സർവീസുകൾ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ.
എം.വി താജ്ജുദീൻ
ഡി.ടി.ഒ.
എറണാകുളം