കൊച്ചി: ചമ്പക്കര നാലുവരിപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നുകൊടുത്തു. പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴിയാണ് നിർവഹിച്ചത്. 50 കോടി ചെലവിൽ നിർമ്മിച്ച പാലം കൊച്ചി മെട്രോയുടെ ഭാഗമായി ഡി.എം.ആർ.സി നിർമ്മിക്കുന്ന നാലാമത്തെ പാലമാണ്. 245 മീറ്റർ നീളമുണ്ട്. 2016 ൽ തുടക്കമിട്ട പാലത്തിന്റെ ആദ്യഘട്ട നിർമ്മാണം കഴിഞ്ഞവർഷം പൂർത്തിയാക്കി. അന്ന് രണ്ടു വരി പാതയാണ് ഗതാഗതത്തിന് തുറന്നു ടുത്തത്. ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കി ചമ്പക്കര പാലം പൂർണമായും ഗതാഗതയോഗ്യമായി. വേലിയേറ്റ സമയത്ത് തടസങ്ങൾ ഇല്ലാത്ത രീതിയിൽ ജലപാത സുഗമമാക്കുന്ന രീതിയിലാണ് പാലത്തിന്റെ നിർമ്മാണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ എസ്. സുഹാസ് , കെ.എം.ആർ.എൽ പ്രൊജക്ട് ഡയറക്ടർ തിരുമൻ അർജുനൻ, ഹൈബി. ഈഡൻ എം.പി, പി.ടി.തോമസ് എം.എൽ.എ, മേയർ സൗമിനി ജയിൻ, കൗൺസിലർമാരായ ഷൈൻ.പി.എസ്, വി.പി. ചന്ദ്രൻ, എ.ബി. സാബു എന്നിവർ പങ്കെടുത്തു.