
തോപ്പുംപടി: മൂന്നാറിന്റെ ഭംഗി ആസ്വദിക്കാൻ പോകുന്നവർക്ക് ഹോട്ടൽ മുറികളിൽ അന്തിയുറങ്ങി കൊവിഡിനെ ഭയക്കേണ്ടതില്ല. കെ.എസ്.ആർ.ടി.സിയുടെ എ.സി. വോൾവോ ബസ് കിടക്കയുമായി നിങ്ങളെ കാത്ത് മൂന്നാർ ഡിപ്പോയിലുണ്ടാകും. മുൻകൂട്ടി ബുക്ക് ചെയ്യണമെന്നുമാത്രം.
സംസ്ഥാനത്ത് ആദ്യമായി സഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സി ബസിൽ താമസ സൗകര്യമൊരുക്കുകയാണ് മൂന്നാറിൽ.
16 പേർക്ക് ഉറങ്ങാം. ഡിപ്പോയിലെ ടോയ്ലറ്റുകൾ ഉപയോഗിക്കാം.
ആദ്യഘട്ടമായി രണ്ട് ബസുകളാണ് ഇതിനായി ഉപയോഗിക്കുക. 24 മണിക്കൂറിന് 1600 രൂപയാണ് നിരക്ക്. ഗ്രൂപ്പുകൾക്കും ഫാമിലിക്കുമാണ് മുൻഗണന. തനിച്ച് എത്തുന്നവർക്കും സൗകര്യം ലഭിക്കും. ദിവസവും ബസിൽ കൊവിഡി പ്രതിരോധ അണുനശീകരണം നടത്തും. മൂന്നാറിൽ കൂടുതൽ സഞ്ചാരികൾ എത്തുകയാണെങ്കിൽ ഒക്ടോബറിൽ തന്നെ ബസിൽ സഞ്ചാരികൾക്ക് രാപ്പാർക്കാം.
സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽ വിദൂര സ്ഥലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിലെ ജീവനക്കാർക്ക് വിശ്രമിക്കാൻ സ്റ്റാഫ് ബസ് ഇറക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ ഈ ആശയം മുന്നോട്ട് വെച്ചത്.
വിജയപ്രതീക്ഷ
കെ.എസ്.ആർ.ടി.സിക്ക് അധിക വരുമാനം ലഭിക്കുന്ന പദ്ധതി മറ്റ് വിനോദ സഞ്ചാര മേഖലകളിലേക്കും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ തുറന്ന സാഹചര്യത്തിൽ മൂന്നാറിൽ പദ്ധതി വിജയകരമാകുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി.
സേവി ജോർജ്
ഡിപ്പോ ഇൻസ്പെക്ടർ ഇൻ ചാർജ്, മൂന്നാർ