കൊച്ചി: പശ്ചാത്തല മേഖലയിൽ കുതിപ്പുണ്ടാക്കി കൊച്ചിയെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കുന്ന ഗിഫ്റ്റ് സിറ്റി പദ്ധതിയുടെ ഭൂമിയേറ്റെടുക്കൽ കിഫ്ബി യൂണിറ്റ് വഴി നടത്തും. ഇതിനായി പ്രത്യേകം യൂണിറ്റുണ്ടാക്കേണ്ടെന്ന് റവന്യൂ വകുപ്പ് തീരുമാനിച്ചു.

543 ഏക്കർ ഭൂമിയാണ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപത്തായി അയ്യമ്പുഴ വില്ലേജിൽ അക്വയർ ചെയ്യുന്നത്. 2013ലെ ലാൻ‌‌ഡ് അക്വിസിഷൻ, റിഹാബിലിറ്റേഷൻ ആക്ട് പ്രകാരമാണ് ഭൂമിയേറ്റെടുക്കുക. ഇതിനായുള്ള അനുവാദം നേരത്തെതന്നെ റവന്യൂവകുപ്പ് നൽകുകയും നടപടികൾക്കായി ജില്ലാ കളക്ടറെ ചുമതപ്പെടുത്തുകയും ചെയ്തിരുന്നു. സ്ഥലമെടുപ്പിന് മുമ്പ് പദ്ധതിയുടെ സാമൂഹ്യ ആഘാത പഠനം നടത്തേണ്ടതുണ്ട്.

ഡൽഹി - മുംബയ് വ്യവസായ ഇടനാഴി നടത്തുന്ന നിക് ഡിക്ടിന്റെ ( നാഷണൽ ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് കോറിഡോർ ഇംപ്ലിമെന്റേഷൻ ട്രസ്റ്റ്) സഹായത്തോടെയാണ് കേരളത്തിൽ പദ്ധതി നടത്തുന്നത്. ആകെ ചെലവിന്റെ പകുതി കേന്ദ്രസർക്കാർ വഹിക്കും. നോളജ് ഹബ് കമ്പനികൾ, കാപ്പിറ്രൽ മാനേജ്മെന്റ്, അസെറ്ര് മാനേജ്മെന്റ്, ഇൻഷ്വറൻസ്,ഓഡിറ്രിംഗ്, ഐ.ടി, ഐ.ടി അനുബന്ധ വ്യവസായങ്ങൾ , ഹോസ്പിറ്രാലിറ്രി,കൺവെൻഷൻ, എന്റർടെയിൻമെന്റ് മേഖലകളിലായി വിവിധ കമ്പനികളും ഗിഫ്റ്റിലെത്തും.

കൊച്ചി -ബംഗളുരു വ്യവസായ ഇടനാഴിയുടെ ഭാഗമായാണ് പദ്ധതി വരുന്നത്. കൊച്ചി -ബംഗളുരു ഇടനാഴിയുടെ ഭാഗമായി പാലക്കാടും നിരവധി വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ഇവിടെ1600 കോടിയുടെയും തുടർന്ന് പത്ത് വർഷത്തിനുള്ളിൽ 18000 കോടി രൂപയുടെയും നിക്ഷേപമുണ്ടാകും. ഹൈടെക് സർവീസുകളും മറ്റ് ഫിനാൻഷ്യൽ സർ‌വീസുകളുമാണ് പ്രധാനമായി ഇവിടയുണ്ടാകുക. പദ്ധതി പൂർണമാവുന്നതോടെ 1.2 ലക്ഷം പേർ‌ക്ക് നേരിട്ടും 3.6 ലക്ഷം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. പദ്ധതിക്ക് സംസ്ഥാന സർക്കാ‌ർ ഭരണാനുമതി നൽകിക്കഴിഞ്ഞു. 540കോടി രൂപയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.