anver
അൻവർ ഇബ്രാഹിം

കൊച്ചി: വ്യവസായിയെ മൈസൂരിൽ പെണ്ണുകാണാൻ എന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലെ രണ്ടാംപ്രതി വടകര കായക്കൊടി തളീയിക്കര പുളകണ്ടി വീട്ടിൽ നിന്നും താമരശേരി കൊടുവള്ളി വാവാട് മദ്രസക്ക് സമീപം ബീരാന്റെ വീട്ടിൽ താമസിക്കുന്ന അൻവർ ഇബ്രാഹിനെ (43) സെൻട്രൽ പൊലീസ് അറസ്‌റ്റു ചെയ്‌തു.

വിജനമായപ്രദേശത്തുള്ള വീട്ടിലെത്തിച്ച് പെൺകുട്ടിയോട് സംസാരിക്കാൻ പറഞ്ഞ് മുറിയിൽ കയറ്റി വാതിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി.നഗ്‌നനാക്കി യുവതിയോടൊപ്പം ചിത്രങ്ങളെടുത്ത ശേഷം വ്യവസായിയുടെ കൈവശമുണ്ടായിരുന്ന ഒരു ലക്ഷത്തോളം രൂപയും വിലയേറിയ വാച്ചും കവർന്നു. ബ്ലാങ്ക് മുദ്രപ്പത്രങ്ങളിൽ ഒപ്പിട്ടും വാങ്ങി. പിന്നീട് നാദാപുരത്തെത്തിച്ചു. വീണ്ടും രണ്ടു ലക്ഷം രൂപ കൂടി കൈക്കലാക്കിയ ശേഷം പീഡനക്കേസിലും മയക്കുമരുന്നുകേസിലും കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സംഭവം.

എറണാകുളത്ത് ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശിയാണ് തട്ടിപ്പിനിരയായത്. പരാതിക്കാരനുമായ സൗഹൃദം സ്ഥാപിച്ച പ്രതികൾ മൈസൂരിൽ പെണ്ണുകാണാനെന്നു പറഞ്ഞ് എറണാകുളത്തെ ഫ്‌ളാറ്റിൽ നിന്നും കാറിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മൈസൂരിലെ അജ്ഞാത സ്ഥലത്തെ വീട്ടിൽ പ്രതികൾ എത്തിച്ചു. വീട്ടിൽ പെൺകുട്ടിയും മാതാപിതാക്കളും ഉൾപ്പെടെയുണ്ടായിരുന്നു. പെൺകുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ മുറിയിൽ കയറിയ ശേഷം പ്രതികൾ മുറി പുറത്ത് നിന്നു പൂട്ടി. ഉടനെ കർണാടക പൊലീസ് എത്തുമെന്ന് പറഞ്ഞ് സംഘാംഗങ്ങൾ വീട്ടിലെത്തുകയും മുറിക്കകത്ത് കയറി വ്യവസായിയെ ഭീഷണിപ്പെടുത്തുകയും നഗ്‌നചിത്രങ്ങൾ എടുക്കുകയും കവർച്ചയ്ക്കിരയാക്കുകയുമായിരുന്നു.

ബ്രോക്കർമാരെന്ന വ്യാജേന വ്യവസായിയെ കൂട്ടിക്കൊണ്ടുപോയവർ സംഘത്തിൽ ഉൾപ്പെട്ടവർ ആണെന്ന് പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ഇവരാണ് രണ്ടുലക്ഷം രൂപ നാദാപുരത്ത് വച്ച് കൈക്കലാക്കിയത്. തുടർന്നും പ്രതികൾ കൂടുതൽ പണം ആവശ്യപ്പെട്ടതോടെയാണ് പരാതി നൽകിയത്. കേസിലെ മൂന്നാംപ്രതി അറസ്റ്റിലായിരുന്നു. ഒളിവിൽ കഴിഞ്ഞുവരുന്ന കൂട്ടുപ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. എറണാകുളം അസി.കമ്മിഷണർ കെ. ലാൽജി, സെൻട്രൽ പൊലീസ് ഇൻസ്‌പെക്ടർ എസ്. വിജയശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിൽ ഹാജരാക്കി.