driving-test

കൊച്ചി: കൊവിഡിനെ തുടർന്ന് പൂട്ടിയ ഡ്രൈവിംഗ് സ്‌കൂളുകൾ വീണ്ടും തുറന്നെങ്കിലും ലൈസൻസ് കിട്ടാൻ വിദ്യർത്ഥികൾക്ക് മാസങ്ങൾ കാത്തിരിക്കണം. നടപടിക്രമങ്ങൾ അനന്തമായി നീളുകയാണ്. കഴിഞ്ഞ ആഴ്ചകളിൽ അപേക്ഷിച്ചവർക്ക് ലേണേഴ്‌സ് പരീക്ഷയ്ക്ക് ഡിസംബറിലും ഡ്രൈവിംഗ് ടെസ്റ്റിന് ജനുവരിയിലുമാണ് ദിവസം ലഭിച്ചത്.

പരിശീലനം പുനരാരംഭിച്ച സെപ്തംബർ 14 മുതൽ ലഭിച്ച ആയിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. ലോക്ക് ഡൗൺ ആരംഭിക്കും മുമ്പ് ലേണേഴ്‌സ് ലൈസൻസ് എടുത്തവർക്കും ഒരിക്കൽ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുത്ത് പരാജയപ്പെട്ടവർക്കും മാത്രമാണ് 15 വരെ അവസരം നൽകിയത്. ലേണേഴ്‌സ് ടെസ്റ്റ് പാസായവർക്ക് ഡിസംബർ വരെ കാലാവധി നീട്ടിയും നൽകി.

പ്രതിദിനം 60 ടെസ്റ്റുകൾ മാത്രം
ദിനംപ്രതി 120 ഡ്രൈവിംഗ് ടെസ്റ്റുകൾ നടന്ന കാക്കനാട് റീജനൽ ട്രാൻസ്‌പോർട്ട് ഓഫീസിന് കീഴിൽ ഇപ്പോൾ 60 ടെസ്റ്റ് മാത്രമാണ്. ഇവിടെ ഈയാഴ്ച അപേക്ഷിച്ചവർക്ക് ജനുവരി പകുതിയോടെയാണ് ദിവസം ലഭിച്ചത്.

ജോയിൻറ് ആർ.ടി.ഒകൾക്ക് കീഴിൽ ദിവസം 30 ടെസ്റ്റ് മാത്രമാണ് നടക്കുന്നത്. ടെസ്റ്റ് ദിവസം നീണ്ടു പോകുന്നത് പുതിയ അഡ്മിഷനുകളെ ബാധിക്കുന്നുണ്ട്.

ടെസ്റ്റുകൾ നടക്കാത്തത് വെല്ലുവിളി

ലോക്ക് ഡൗണിന് ശേഷം അപേക്ഷകരുടെ എണ്ണത്തിനൊപ്പം ടെസ്റ്റുകൾ നടക്കാതായതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. പിന്നീട് പുതിയതും പഴയതുമായ അപേക്ഷകൾ ഒരുമിച്ച് പരിഗണിക്കാൻ തുടങ്ങിയപ്പോൾ മാസങ്ങളോളം വൈകുന്ന സാഹചര്യമായി. മുമ്പ് ലേണേഴ്‌സ് പാസായവരും കൂട്ടാമായി ടെസ്റ്റിന് അപേക്ഷിച്ചത് പ്രശ്നമായി. പുതിയ അഡ്മിഷനിൽ ആളുകൾ വന്നു തുടങ്ങിയെങ്കിലും ടെസ്റ്റ് നീളുന്നത് ഡ്രൈവിംഗ് സ്‌കൂളുകൾക്കും പഠിതാക്കൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

പരിശീലനവും കഠിനം

ലേണേഴ്‌സ്, ഡ്രൈവിംഗ് ടെസ്റ്റുകൾ നീണ്ടു പോവുന്നതോടെ പുതിയ ആളുകളെ പരിശീലിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഓൺലൈനായി നിശ്ചിത എണ്ണം അപേക്ഷകൾ മാത്രമേ പരിഗണിക്കാനാകൂ എന്നാണ് മോട്ടോർ വാഹന വകുപ്പും അറിയിക്കുന്നത്.

സജി പനവേലിൽ

ഡ്രൈവിംഗ് സ്‌കൂൾ ഉടമ
തോപ്പുംപടി