anjali

ആലുവ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവതി, കുഞ്ഞിന് ജന്മം നൽകി ഏഴാംനാൾ മരണത്തിന് കീഴടങ്ങി. കീഴ്മാട് മാടപ്പിള്ളിത്താഴം അമ്പാട്ടുകുഴി വീട്ടിൽ രതീഷിന്റെ ഭാര്യ അഞ്ജലിയാണ് (22) മരിച്ചത്.

രണ്ടാഴ്ച മുമ്പ് കൈവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അശോകപുരത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സതേടി. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ 23നാണ് സിസേറിയനിലൂടെ ആൺകുട്ടിയെ പുറത്തെടുത്തത്. തുടർന്നും വെന്റിലേറ്ററിലായിരുന്ന യുവതി ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് മരിച്ചത്. കീഴ്മാട് പൊതുശ്മശാനത്തിൽ സംസ്കാരം നടത്തി.

ഇടുക്കി സ്വദേശിനിയായ അഞ്ജലി മാതാവ് മരിച്ചതിനെത്തുടർന്ന് പത്താം വയസുമുതൽ തോട്ടുമുഖം ശ്രീനാരായണ ഗിരിയുടെ സംരക്ഷണയിലാണ് വളർന്നത്. സമാജത്തിന് കീഴിലുള്ള പ്രിന്റിംഗ് പ്രസിലെ ജീവനക്കാരിയായിരിക്കെ 2019 മേയ് 24നാണ് കേബിൾ ടി.വി ടെക്‌നീഷ്യനായ രതീഷ് വിവാഹം കഴിച്ചത്.

ശ്രീനാരായണ സാംസ്‌കാരിക സമിതി ജില്ലാ പ്രസിഡന്റായിരുന്ന കോതാട് കോരമ്പാടം നടുവിലേപ്പറമ്പിൽ എൻ.കെ. ബൈജു മൂത്തമകന്റെ വിവാഹത്തോടനുബന്ധിച്ചാണ് അഞ്ജലിക്ക് മംഗല്യസൗഭാഗ്യമൊരുക്കിയത്.

ബന്ധുക്കൾക്കൊപ്പമായിരുന്ന അഞ്ജലിയുടെ ഏക സഹോദരൻ കാൻസർ ബാധിച്ചാണ് മരിച്ചത്.