
നെടുമ്പാശേരി: ലാളിത്യം ജീവിതത്തിന്റെ മുഖമുദ്രയാക്കിയ മലയാളത്തിൻെറ പ്രിയകവി എൻ.കെ. ദേശത്തിന് ഇന്ന് 84 വയസ്. കൊവിഡ് കാലമായതിനാൽ ആഘോഷങ്ങളൊന്നുമില്ലാതെയാണ് 84 -ാം പിറന്നാൾ ദിനം. കവിയെന്ന നിലയിൽ സാംസ്കാരിക ലോകം ആദരിക്കുമ്പോഴും എൻ. കുട്ടികൃഷ്ണപിള്ളയെന്ന എൻ.കെ. ദേശത്തെ നാട്ടിൽ മണിച്ചേട്ടനെന്നാണ് എല്ലാവരും ആദരവോടെ വിളിക്കുന്നത്.
1936 ഒക്ടോബർ 31നു ആലുവയിലെ ദേശം ഗ്രാമത്തിലായിരുന്നു ജനനം. പിതാവ് പടിഞ്ഞാറെ വളപ്പിൽ പി.കെ. നാരായണപിള്ളയും മാതാവ് പൂവത്തുംപടവിൽ കുഞ്ഞുക്കുട്ടിപ്പിള്ളയുമാണ്. മലയാളത്തിൽ ബി.എ. ബിരുദം നേടി. ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയതിന് കേരള കലാസമിതി സമ്മാനം, കെ.ജി. പരമേശ്വരൻപിള്ള സ്വർണ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്. 1960 മുതൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ സേവനമനുഷ്ഠിച്ചു. മുദ്ര എന്ന കൃതിക്ക് 2009ലെ കേരള സാഹിത്യ അക്കാദമിയുടെ ഓടക്കുഴൽ പുരസ്‌കാരം ലഭിച്ചു.
ചെങ്ങമനാട് ദേശം എന്ന പ്രദേശത്തെ മലയാളഭാഷയുടെ ഭാഗമാക്കി മാറ്റിയ കവി ഇന്നും വൃത്തങ്ങളോടെ കവിതയെഴുത്തുന്നയാളാണ്. ശുദ്ധമായ ഭാഷയിൽ വൃത്തത്തോടെ കവിതയെഴുതുന്ന കവികൾ ഇന്ന് മലയാളത്തിൽ വളരെ കുറവാണ്. ഇന്നത്തെ ഗദ്യകവിതകൾ കാണുമ്പോൾ വല്ലാത്ത അസ്വസ്ഥതകളാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം തുറന്നു പറയുന്നു. സാഹിത്യത്തെ ഏതെങ്കിലും രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ മാത്രമായി തളച്ചിടുവാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അതിനാലാണ് യുവകലാസാഹിതിയുടേയും പുരോഗമനകലാസാഹിത്യസംഘത്തിൻേറയും തപസ്യയുടേയും പരിപാടികളിൽ അദ്ദേഹം ഒരു പോലെ പങ്കെടുക്കുന്നത്.
യു.സി.കോളേജിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷം താമസിയാതെ സർക്കാർ സർവീസിൽ ജോലി ലഭിച്ചു. പിന്നീട് എൽ.ഐ.സിയിൽ നിന്നുമാണ് വിരമിക്കുന്നത്. ഇപ്പോൾ ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ ആലുവ മേഖലയിലെ ചെറിയൊരു സാഹിത്യസദസിൽ പോലും അദ്ദേഹത്തിൻെറ സാന്നിധ്യമുണ്ടാകുമായിരുന്നു. സ്കൂൾ വിദ്യാർത്ഥികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി 'കേരളകൗമുദി' നടപ്പാക്കിയ എന്റെ കൗമുദി പദ്ധതിയുടെ ആലുവ താലൂക്ക് തല ഉദ്ഘാടനത്തിനും മുഖ്യാതിഥിയായി അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.