തൊടുപുഴ :ഹിൽസ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും തുറക്കുന്നതിന് സർക്കാർ അനുമതി നൽകിയതോടെ ആറ് മാസമായി താളം തെറ്റിയ ജില്ലയിലെ വിനോദസഞ്ചാരമേഖലയ്ക്ക് പുത്തനുണർവ്വാകുന്നു. കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധംമായും പാലിച്ച്കൊണ്ടായിരിക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കുക.
ഹിൽ സ്റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുള്ള വിനോദസഞ്ചാരികൾക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി ഇന്നലെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പ്രഖ്യാപിച്ചത്. .കഴിഞ്ഞ 6 മാസങ്ങളായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ബിസിനസ് ആവശ്യങ്ങൾക്ക് 7 ദിവസം വരെ കേരളത്തിൽ വന്ന് മടങ്ങുന്നവർക്ക് ക്വാറന്റീൻ നിർബന്ധമല്ലെന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതേ മാതൃകയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്കും ഒരാഴ്ച്ച വരെയുള്ള ഹ്രസ്വസന്ദർശനത്തിന് ക്വാറന്റീൻ നിർബന്ധമില്ല. സംസ്ഥാനത്തിന് പുറത്ത് നിന്നുമെത്തുന്ന സഞ്ചാരികൾ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. 7 ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കിൽ, ടൂറിസ്റ്റുകൾ സ്വന്തം ചെലവിൽ കൊവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. 7 ദിവസത്തിൽ കൂടുതൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റുമായി എത്തുകയോ, സംസ്ഥാനത്ത് എത്തിയാൽ ഉടൻ കൊവിഡ് പരിശോധന നടത്തുകയോ ചെയ്യണം.
ജാഗ്രത വേണം
സഞ്ചാരികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും, കൈകൾ സോപ്പിട്ട് കഴുകുന്നതിനും, ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള മറ്റ് എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നതിനുള്ള സംവിധാനം ടൂറിസ്റ്റ് കേന്ദ്രങ്ങളിലും, ഹോട്ടലുകളിലും ഉണ്ടാകണം. നടപ്പാതകളും, കൈവരികളും, ഇരിപ്പിടങ്ങളുമെല്ലാം സാനിട്ടൈസർ സ്‌പ്രേ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർമാർക്കും, ഡിടിപിസി സെക്രട്ടറിമാർക്കുമായിരിക്കും.
ഹോട്ടൽ ബുക്കിംഗുംവിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റെടുക്കുന്നതും ഓൺലൈൻ സംവിധാനത്തിലൂടെയാകണം