തൊടുപുഴ: അവശനിലയിലായ കൊവിഡ് രോഗിയായ യുവതിയെ 24 മണിക്കൂർ കഴിഞ്ഞിട്ടും ആരോഗ്യവകുപ്പ് ആശുപത്രിയിലെത്തിച്ചില്ലെന്ന് പരാതി. മുതലക്കോടത്തിന് സമീപം മാവിൻചുവട്ടിലാണ് സംഭവം. മാവിൻചുവട്- ഉണ്ടപ്ലാവ് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന 22കാരിക്ക് കടുത്ത പനിയും ഛർദ്ദിയും ഉണ്ടായതിനെ തുടർന്നാണ് കൊവിഡ് പരിശോധന നടത്തിയത്. 19ന് വൈകിട്ട് മൂന്നിന് രോഗം സ്ഥിരീകരിച്ചു. എന്നാൽ രാത്രി വൈകിയും ആരോഗ്യവകുപ്പ് അധികൃതർ യുവതിയെ ആശുപത്രിയിലേക്ക് നീക്കിയില്ല. രണ്ട് വയസുള്ള കുട്ടിയും ഭർത്താവും യുവതിക്കൊപ്പം ഈ ചെറിയ വീട്ടിലാണ് കഴിഞ്ഞത്. ഇതോട് ചേർന്ന് തന്നെ മറ്റൊരു കുടുംബവും താമസിക്കുന്നുണ്ട്. തുടർന്ന് വാ‌ർഡ് കൗൺസിലർ ജെസി ജോണി വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചു. പിറ്റേന്ന് രാവിലെ രോഗം ഭേദമായ ആളെ ആശുപത്രിയിൽ നിന്ന് വീട്ടിൽ കൊണ്ടുവിട്ട ശേഷം ആംബുലൻസ് ഇവിടേക്ക് വിടാമെന്നായിരുന്നു മറുപടി ലഭിച്ചത്. എന്നാൽ ഇന്നലെ രാവിലെയായിട്ടും ആംബുലൻസ് എത്താതെ വന്നതോടെ കൗൺസിലർ ജോയിന്റ് ഹെൽത്ത് ഇൻസ്പെക്ടറെ ബന്ധപ്പെട്ടു. ഉടൻ തന്നെ വരുമെന്നായിരുന്നു മറുപടി. ഉച്ചയായിട്ടും ഒന്നും സംഭവിച്ചില്ല. അപ്പോഴേക്കും യുവതിയുടെ നില വഷളായി. തുടർന്ന് ഡെപ്യൂട്ടി ഡി.എം.ഒയെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വൈകിട്ട് മൂന്ന് മണിയോടെയാണ് യുവതിയുടെ വീടിനടുത്ത് ആരോഗ്യപ്രവർത്തകരാരുമില്ലാതെ ഡ്രൈവർ മാത്രമുള്ള ആംബുലൻസ് എത്തിയത്. ആംബുലൻസ് വീടിനടുത്ത് വരെ എത്തിയില്ല. തുടർന്ന് കോരിച്ചൊരിയുന്ന മഴയിൽ അവശനിലയിലുള്ള യുവതി നടന്നാണ് ആംബുലൻസിൽ കയറിയത്. യുവതി നിലവിൽ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.