ck-raju

തൊടുപുഴ: ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ കോളപ്ര ചിറയ്ക്കൽ വീട്ടിൽ സി.കെ. രാജുവാണ് (55) മരിച്ചത്. മൂന്നാഴ്ച മുമ്പാണ് സി.കെ. രാജുവിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. പ്രമേഹ രോഗം കൂടിയതിനാൽ തൊടുപുഴയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. ഇതിനിടെ ആരോഗ്യനില വഷളായതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ന്യുമോണിയ പിടിപെട്ടതോടെ ഞായറാഴ്ച രാത്രി 11ന് മരണം സംഭവിച്ചു. നാലു ദിവസം മുമ്പ് നടന്ന പരിശോധനയിൽ സി.കെ. രാജുവിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. രാജുവിന്റെ സംസ്‌കാരം ഇന്നലെ വൈകിട്ടോടെ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കോളപ്രയിലുള്ള തറവാട്ട് വീട്ടുവളപ്പിൽ നടത്തി. പൊലീസ് ഉദ്യോഗസ്ഥർ ഗാർഡ് ഒഫ് ഓണർ നൽകി അന്തിമോപചാരമർപ്പിച്ചു. 1990ൽ സർവീസിൽ പ്രവേശിച്ച രാജു അടുത്ത മേയ് 31ന് വിരമിക്കാനിരിക്കുകയായിരുന്നു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ്. ഭാര്യ: മായ. മക്കൾ: നവനീത്, മാളവിക.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവേ മരിച്ച ജില്ലയിൽനിന്നുള്ള രണ്ടാമത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് രാജു. ഇടുക്കി സ്‌പെഷ്യൽ ബ്രാഞ്ച് എസ്.‌ഐയായിരുന്ന പൂച്ചപ്ര സ്വദേശി സി.പി. അജിതനാണ് നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചത്.