dona

ഇടുക്കി: പെട്ടിമുടിയിലെ ദുരന്തമുഖത്ത് തിരച്ചിലിന് ഏറെ സഹായിച്ച പൊലീസ് നായ ഡോണയ്ക്ക് സംസ്ഥാന ബഹുമതി. ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്തുന്നതിൽ രക്ഷാപ്രവർത്തകരൊടൊപ്പം തിരച്ചിലിൽ സജീവമായി പങ്കെടുത്ത ഇടുക്കി പൊലീസിന്റെ ഡോഗ്സ്‌ക്വാഡിലെ ഡോണ വാർത്താ മാദ്ധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. തൃശൂർ പൊലീസ് അക്കാദമിയിൽ സംസ്ഥാന ഡോഗ് ട്രയിനിംഗ് ഇൻസ്റ്റിറ്റൂട്ടിൽ നടത്തിയ സേവനക്ഷമതാ പരീക്ഷയിൽ ഡോണയ്ക്ക് സ്വർണപ്പതക്കം ലഭിച്ചു. തിരച്ചിൽ രക്ഷാപ്രവർത്തനങ്ങളിലാണ് ഡോണ വൈദഗ്ധ്യം നേടിയിരിക്കുന്നത്. ലാബ്രഡോർ റിട്രീവർ വിഭാഗത്തിൽപ്പെട്ട ഡോണയ്‌ക്കൊപ്പം ഇടുക്കി ഡോഗ്സ്‌ക്വാഡിലെ തന്നെ ഡോളി എന്ന നായയും പരിശീലനം പൂർത്തിയാക്കി എത്തിയിട്ടുണ്ട്. ഡോളി ബീഗിൾ ഇനത്തിൽപ്പെട്ടതാണ്. ഇവൾ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിൽ (സ്നിഫർ) അതിവിദഗ്ധയാണ്. ബീഗിൾ ഇനത്തിൽപ്പെട്ട നായയെ കേരളത്തിൽ ആദ്യമായാണ് പോലീസിൽ പരിശീലനം നൽകി സേവനത്തിൽ നിയോഗിച്ചിരിക്കുന്നത്. ഇടുക്കി സ്‌ക്വാഡിൽ ഇവരെക്കൂടാതെ ജെനി, എസ്തർ(കുറ്റകൃത്യങ്ങൾ കണ്ടെത്തൽ ട്രാക്കർ), ചന്തു(സ്നിഫർ), നീലി, ലെയ്ക(മയക്കുമരുന്ന് കണ്ടെത്തൽ) എന്നിവരാണ് മറ്റംഗങ്ങൾ.
ഡോണയ്ക്കു പരിശീലനം നൽകിയ ഡോഗ് സ്‌ക്വാഡ് ടീമംഗങ്ങളെ ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമി അഭിനന്ദിച്ചു. ജില്ലയിൽ നിന്ന് ആദ്യമായാണ് ഒരു പൊലീസ് നായയ്ക്ക് തിരച്ചിൽ രക്ഷാ പ്രവർത്തനത്തിൽ ഔദ്യോഗിക ബഹുമതി ലഭിക്കുന്നത്.
സബ് ഇൻസ്‌പെക്ടർ റോയ് തോമസിന്റെ നേതൃത്വത്തിൽ സുനിൽ കുമാർ, സാബു പി സി, അജിത് മാധവൻ, രാജീവ് പി ആർ, രതീഷ് ഇ എം, സജി ജോൺ, രഞ്ജിത് മോഹൻ, ജെറി ജോർജ, ദയാസ് ടി ജോസ്, എബിൻ ടി. അനീഷ് ടി ആർ, പ്രദീപ്, ജുബിൻ വി. ജോസ്, ബിനു ആർ എന്നിവരുൾപ്പെട്ട ടീം ആണ് നായകൾക്ക് പരിശീലനം നൽകുന്നത്. പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിലൂടെ ഏറെ ശ്രദ്‌ധേയനായ വളർത്തുനായ കുവിയും ഇവരൊടൊപ്പം ഇടുക്കി ഡോഗ് സ്‌ക്വാഡിൽ പരിശീലനത്തിലുണ്ട്.