capsule

കണ്ണൂർ: നവമാദ്ധ്യമങ്ങളിൽ വിളയാടുന്ന എതിരാളികൾക്ക് പൂട്ടിടാൻ കാപ്‌സൂളുകളൊക്കെ ഇറക്കിയ സി.പി.എമ്മിന് ബൂമറാംഗ് ആകുകയാണ് അണികൾ. ഏത് നിർദ്ദേശം കൊടുത്താലും തിരിച്ച് സംശയം ചോദിക്കുന്നതും ഇതിന് സത്യസന്ധമായി മറുപടി പറയാനില്ലാത്തതുമാണ് പ്രശ്നം.

നേതാക്കളുടെ മക്കളൊക്കെ എങ്ങനെയാണ് കൂട്ടത്തോടെ ഉടായിപ്പ് കേസുകളിൽ കുടുങ്ങുന്നതെന്നും വീട് നന്നാക്കാൻ പറ്റാത്ത നിങ്ങൾ എങ്ങനെ നാട് നന്നാക്കുമെന്നുമാണ് ചോദ്യം. കേന്ദ്ര നേതാക്കളെയും പാർട്ടി സെക്രട്ടറിയെയും മന്ത്രിമാരെയും പോലും വിടാതെ പിടികൂടിയപ്പോൾ മരുന്ന് കുറിച്ച ബുദ്ധി ജീവികൾ ഉമിനീരിറക്കാൻ പോലും പാടുപെടുകയാണ്.

സാധാരണക്കാർക്ക് ഇടയിൽ പ്രചരണം നൽകാൻ കാപ്സ്യൂൾ രൂപത്തിൽ നി‌‌ർദ്ദേശം നൽകാനായിരുന്നു തീരുമാനം. എന്നാൽ അണികൾ നേതാക്കളെ തിരിച്ച് കാപ്സ്യൂളുകൾ കഴിപ്പിച്ചതോടെ ഓവർ ഡോസായി തലപൊക്കാൻ പോലും പറ്റാതെയായിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെ എതിരാളികളുടെ വിമർശനങ്ങൾക്ക് കുറിക്കു കൊള്ളുന്ന മറുപടി ജില്ലാ നേതൃത്വം ക്യാപ്‌സൂളായി വിതരണം ചെയ്യുമെന്നാണ് ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ കീഴ്ഘടകങ്ങൾക്കു അയച്ച ശബ്ദ സന്ദേശത്തിൽ പറഞ്ഞിരുന്നത്. തലശേരി പോലുള്ള സ്ഥലങ്ങളിൽ സ്റ്റുഡിയോയും സജ്ജമാക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെയുണ്ടായ സ്വർണക്കടത്ത് അന്വേഷണവും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമത്തെ മകൻ ബിനീഷ് കോടിയേരിക്കെതിരെയുള്ള കള്ളപ്പണ - മയക്കുമരുന്ന് കേസും പുറത്തുവന്നതോടെ അണികളിൽ പ്രതിഷേധം ശക്തമായി. നിലവാരമില്ലാത്ത ഏത് കേസിലും നേതാക്കളുടെ കുടുംബം കൂട്ടത്തോടെ പങ്കാളികളാകുമ്പോൾ കാപ്സ്യൂളുകൾ തൊള്ള തൊടാതെ വിഴുങ്ങാൻ പറ്റില്ലെന്നാണ് ചർച്ചകളുടെ കാതൽ.

ആരോപണങ്ങൾക്ക് പ്രതിപക്ഷവും മാദ്ധ്യമങ്ങളും നടത്തുന്ന നുണപ്രചാരണവും കേന്ദ്ര സർക്കാരിന്റെ വേട്ടയാടലുമാണെന്നാണ് നേതാക്കൾ നൽകുന്ന വിശദീകരണം. കൊവിഡ് കാലത്തെ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നടത്തുന്നതിനാണ് സി.പി.എം സൈബർ വിഭാഗം സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ രൂപീകരിച്ചതെങ്കിലും ഫലത്തിൽ വേലിയിൽ കിടന്ന പാമ്പിനെ തോളത്ത് വെച്ചതുപോലെയായി.