തില്ലങ്കേരി: സ്ഥലമില്ലെന്ന പേരു പറഞ്ഞ് കൃഷിയിൽ നിന്ന് ഇനി ആർക്കും മാറിനിൽക്കാനാവില്ല. ഇത്തിരി സമയവും മനസുമുണ്ടെങ്കിൽ മണ്ണിൽ പൊന്ന് വിളയിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അംഗം കെ.കെ പ്രീത. വ്യത്യസ്ത രീതിയിൽ ഓടുകൾ കെട്ടിവച്ച് ഇവർ നടത്തിയ കൃഷിക്ക് നൂറുമേനി വിളവാണ് ലഭിച്ചത്. മച്ചൂർ മലയിലെ വീട്ടുമുറ്റത്താണ് ഇവർ വ്യത്യസ്തമായ കൃഷി രീതി പരീക്ഷിച്ചത്.
ലോക്ക് ഡൗൺ കാലത്ത് കൃഷി ചെയ്യാൻ മുന്നിട്ടിറങ്ങിയപ്പോൾ സ്ഥലപരിമിതിയായിരുന്നു ഇവരുടെ മുന്നിലെ പ്രതിസന്ധി. പഴയ വീടിന്റെ ഓടുകൾ ചേർത്ത് വെച്ച് കെട്ടി അതിൽ മണ്ണ് നിറച്ചാണ് ഇവർ അതിന് പരിഹാരം കണ്ടത്. സംസ്ഥാന സർക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ കാർഷിക മേഖലയെ ഒന്നുകൂടി സജീവമാക്കിയ ഘട്ടത്തിലാണ് പഞ്ചായത്ത് അംഗം ഇത്തരത്തിലൊരു കൃഷിരീതിക്കായി മുന്നിട്ടിറങ്ങിയത്. ഗ്രോ ബാഗുകളുടെ ലഭ്യതക്കുറവിനും ഇതൊരു പരിഹാരമാണ്. ബ്ലാക്ക് ജാസ്മിൻ എന്നയിനം നെല്ലാണ് പ്രീത കൃഷി ചെയ്തത്.
നെൽകൃഷിയുടെ കൊയ്ത്ത് ഉത്സവം തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സുഭാഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.കെ കാർത്യായനി, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഷൈമ, കെ.എ ഷാജി, കെ. കുമാരൻ, വി. ലളിത എന്നിവർ പങ്കെടുത്തു.
പച്ചക്കറിക്കും ഇതേ മാതൃക
നെല്ല് വിളവെടുപ്പിന് ശേഷം ഇതേ രീതിയിൽ പച്ചക്കറികളും കൃഷി ചെയ്യാനാണ് തീരുമാനം. ഭർത്താവ് മഹീന്ദ്രൻ, മക്കളായ മിഥുൻ, അനുരാഗ്, യദുനന്ദ് എന്നിവരും പ്രീതയുടെ കൃഷിക്ക് പൂർണ പിന്തുണയേകി.