radio

തില്ലങ്കേരി: വാർത്തകളും പരിപാടികളും മാത്രമല്ല കാട്ടുപന്നി ശല്യം തടയാനും റേഡിയോ സഹായകരമാകുമെന്ന് അനുഭവത്തിലൂടെ തെളിയിച്ചിരിക്കുകയാണ് തില്ലങ്കേരിയിലെ ഒരു കൂട്ടം കർഷകർ. തില്ലങ്കേരി പാലോറ പാടശേഖര സമിതിയിലെ കർഷകരാണ് റേഡിയോ ഉപയോഗിച്ച് കാട്ടുപന്നികൾ കൃഷിയിടത്തിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുന്നത് തടയുന്നതിനായി പുതിയ പരീക്ഷണം നടപ്പാക്കുന്നത്. ഗ്രാമ -നഗര വ്യത്യാസമില്ലാതെ നാടു മുഴുവൻ കാട്ടുപന്നി ശല്യം രൂക്ഷമാണ്. നെല്ല്, മരച്ചീനി, ചേന, ചേമ്പ് തുടങ്ങിയ കാർഷിക വിളകളാണ് കാട്ടു പന്നികൾ വ്യാപകമായി നശിപ്പിക്കുന്നത്. കൃഷിയിടത്തിലിറങ്ങി കാട്ടുപന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് തടയാൻ കൃഷിയിടത്തിനു ചുറ്റും വേലിയും മറ്റ് പ്രതിരോധ മാർഗ്ഗങ്ങളും കർഷകർ പരീക്ഷിച്ചു നോക്കുണ്ടെങ്കിലും ഇതെല്ലാം മറികടന്നാണ് കാട്ടുപന്നികൾ കൂട്ടത്തോടെ കൃഷിയിടത്തിലെത്തി വിളകൾ നശിപ്പിക്കുന്നത്. ഇതേ തുടർന്നാണ് തില്ലങ്കേരി പാലോറ പാട ശേഖര സമിതിയിലെ കർഷകർ കാട്ടുപന്നികളെ തുരത്താൻ പുതുവഴികൾ പരീക്ഷിക്കുന്നത്. റേഡിയോ ഉപയോഗിച്ച് കാട്ടുപന്നി ശല്യം തടയാമെന്ന് അനുഭവത്തിലൂടെ തെളിയിക്കുകയാണ് ഇവിടുത്തെ കർകർ പാടശേഖരത്തിലെ നെൽവയലിന് നടുവിൽ ഒരു കുട സ്ഥാപിച്ച് അതിൽ രാത്രി പത്തു മണിയോടെ റേഡിയോ ഓൺ ചെയ്ത് വച്ച് ഉച്ചത്തിൽ പാട്ടു വയ്ക്കും.രാവിലെ ആറിന് ഓഫ് ചെയ്യും. കൃഷിയിടത്തിലേക്ക് എത്തുന്ന കാട്ടുപന്നികൾ പാട്ട് കേട്ട് വയലിൽ ആളുണ്ടെന്നു കരുതി വന്ന വഴിയേ തിരിച്ചു പോകും. ഇങ്ങനെ റേഡിയോ വയലിൽ സ്ഥാപിച്ചതോടെ പന്നി ശല്യത്തിൽ വലിയ കുറവുണ്ടായിട്ടുണ്ടെന്നാണ് പാടശേഖര സമിതി സെക്രട്ടറി വാഴയിൽ ഗോവിന്ദൻ സാക്ഷ്യപ്പെടുത്തുന്നത്. "റേഡിയോ പ്രതിരോധം പരീക്ഷണം " വിജയം കണ്ടതോടെ ഈ സംവിധാനം പ്രദേശത്തെ മറ്റ് കൃഷിയിടങ്ങളിൽ കൂടി സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് തില്ലങ്കേരിയിലെ കർഷകർ.