കണ്ണൂർ: ആരോഗ്യ പ്രവർത്തകരുടെ ഡ്യൂട്ടി സംബന്ധിച്ച് സർക്കാർ പുറത്തിറക്കിയ പുതിയ മാർഗ നിർദേശം ജീവനക്കാരെയും ഇവരുടെ കുടുംബങ്ങളെയും ആശങ്കയിലാക്കി. കൊവിഡ് ഡ്യൂട്ടി (ഐസൊലേഷൻ) എടുക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് പിന്നീട് സ്വയം നിരീക്ഷണം ആവശ്യമില്ലെന്നാണ് പുതിയ മാർഗരേഖയിൽ പറയുന്നത്. മുമ്പ് ലഭിച്ചിരുന്ന ഓഫ് ഇനി മുതൽ കിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു. ഐ.സി.എം.ആർ മാർഗരേഖ പിന്തുടർന്നാണ് തീരുമാനമെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ ഇത് അംഗീകരിക്കാൻ ജീവനക്കാർ ഇതേവരെ തയ്യാറായിട്ടില്ല. ആരോഗ്യ പ്രവർത്തകരുടെ വീടുകളിലുള്ള 60 വയസിന് മുകളിലുള്ളവരെയും പത്ത് വയസിന് താഴെയുള്ളവരെയും രോഗികളായുള്ളവരെയും തെരുവിൽ തള്ളണോ എന്നാണ് ആരോഗ്യ പ്രവർത്തകർ ചോദിക്കുന്നത്.
പുതിയ മാർഗ നിർദ്ദേശ പ്രകാരം ആരോഗ്യ പ്രവർത്തകർക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള അവധി ദിവസങ്ങൾ ഇനി മുതൽ ലഭിക്കില്ല. ആരോഗ്യ പ്രവർത്തകരുടെ അവധികൾ മറ്റ് സർക്കാർ ജീവനക്കാരുടെ അവധിക്ക് തുല്യമാക്കി. അതേസമയം, കൊവിഡ് ബാധിതരുമായി നേരിട്ട് സമ്പർക്കം വരുന്ന സാഹചര്യം ഉണ്ടായാൽ നിരീക്ഷണത്തിൽ വിടുന്നത് അടക്കമുള്ള കാര്യങ്ങൾ അതാത് ആശുപത്രികളിലെ സൂപ്രണ്ടിന് തീരുമാനിക്കാം എന്നും ഉത്തരവിൽ പറയുന്നു. രോഗികളുടെ അടുത്ത് പോകാതെ എങ്ങനെയാണ് ശ്രുശൂഷ നടത്തുക എന്നാണ് ഇവർ ചോദിക്കുന്നത്. മാർഗ നിർദേശത്തിനെതിരെ സർക്കാർ ഡോക്ടർമാർ പ്രതിഷേധം അറിയിച്ചു.
കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ഡ്യൂട്ടി ഓഫ് മറ്റ് സർക്കാർ മേഖലയിലെ ജീവനക്കാരുടെ ഓഫിന് തുല്യമാക്കിയ സർക്കാർ ഉത്തരവ് ജീവനക്കാരോടും ഇവരുടെ കുടുംബങ്ങളോടുമുള്ള വെല്ലുവിളിയാണ്. സർക്കാർ അനീതിക്കെതിരെ സമരം നടത്തുന്നതിലുള്ള പ്രതികാരമാണ് ഇതിന് പിന്നിലുള്ളത്.
സന്തോഷ്, സംസ്ഥാന സെക്രട്ടറി
കേരള ഗവ. നഴ്സസ് യൂണിയൻ