
കണ്ണൂർ:ബാലവകാശ സംരക്ഷണ കമ്മിഷന്റെ ഉത്തരവ് മറികടന്ന് സി .ബി .എസ്. ഇ എയ്ഡഡ് സ്‌കൂളുകളുടെ മണിക്കൂറുകൾ നീണ്ട ഓൺലൈൻ ക്ലാസുകൾ .സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളും കുട്ടികൾക്ക് ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങൾ ഉണ്ടാക്കാത്ത വിധത്തിൽ ഓൺലൈൻ ക്ലാസ് നടത്തണമെന്നാണ് ഉത്തരവിനെ കാറ്റിൽ പറത്തിയാണ് മിക്ക സി .ബി .എസ്. ഇ ,എയ്ഡഡ് സ്കൂളുകളും അഞ്ചും ആറും മണിക്കൂർ ക്ലാസുകൾ നടത്തുന്നുന്നത്.
ലോക്ക് ഡൗണിന് ശേഷം വീടിന് വെളിയിൽ ഇറങ്ങാൻ സാധിക്കാതെ മാനസിക സമ്മർദ്ദത്തിലായ കുട്ടികൾക്ക് ഇത്തരം സ്കൂളുകളുടെ സമീപനം പീഡനം തന്നെയാണെന്ന് രക്ഷിതാക്കൾ തന്നെ വെളിപ്പെടുത്തുന്നു.നീണ്ട ക്ലാസുകൾക്കൊടുവിൽ മിക്ക കുട്ടികളിലും മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ അനുഭവപ്പെടുന്നതായും വിവരമുണ്ട്.ഇത് സ്കൂൾ അധികൃതരെ അറിയിച്ചെങ്കിലും മതിയായ ഗൗരവം കൊടുക്കുന്നില്ലെന്നും രക്ഷിതാക്കൾ പറയുന്നു.
തുടർച്ചയായ ഓൺലൈൻ ക്ളാസുകൾ നടുവേദന, കഴുത്ത് വേദന ,തലവേദന തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങളും കുട്ടികളിലുണ്ടാക്കുന്നു. തുടർച്ചയായി മൊബൈൽ, കമ്പ്യൂട്ടർ എന്നിവ നോക്കേണ്ടിവരുന്നത് മൂലം കാഴ്ചാപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്.തിരുവല്ലയിലെ ഒരു സ്വകാര്യ സ്‌കൂൾ എട്ട് മണിക്കൂർ ഓൺലൈൻ ക്ലാസ് നടത്തുന്നുവെന്ന പരാതിക്ക് പിന്നാലെയാണ് ബാലാവകാശകമ്മഷന്റെ ഇടപെടൽ.
ബാലവകാശസംരക്ഷണകമ്മീഷന്റെ നിർദേശങ്ങൾ
ഒരു ദിവസത്തെ ഓൺലൈൻ ക്ലാസുകളുടെ ദൈർഘ്യം ആകെ രണ്ട് മണിക്കൂർ,
ഓരോ സെഷനും ശേഷം കുറഞ്ഞത് 15 മുതൽ 30 മിനുറ്റ് വരെ വിശ്രമ വേള
ടേം പരീക്ഷക്ക് സമാനമായ ഓൺലൈൻ എഴുത്തുപരീക്ഷകൾ നടത്തരുത്.
-കുട്ടികളുടെ സംശയ നിവാരണത്തിനും പഠനം വിലയിരുത്തുന്നതിനും ശിശുസൗഹൃദസമീപനങ്ങൾ സ്വീകരിക്കണം
യൂണി ഫോമും നിർബന്ധം
യൂണിഫോമുൾപ്പെടെ ധരിച്ച് ഓൺലൈൻ ക്ലാസിൽ ഹാജരാവണമെന്ന ചില സ്‌കൂൾ മാനേജ്‌മെന്റിന്റെ കടും പിടിത്തവും കുട്ടികളെ പ്രയാസത്തിലാക്കുകയാണ് . ചില സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപകർ ഉൾപ്പെടെ രാത്രി വരെ പാഠഭാഗങ്ങളുടെ നോട്ടുകൾ അയച്ചു കൊടുക്കുകയും ഹോം വർക്കുകൾ ചുരുങ്ങിയ സമയം കൊണ്ട് തിരിച്ചയക്കാൻ ആവശ്യപ്പെടുന്നതും കുട്ടികളെ സമ്മർദ്ദത്തിലാഴ്ത്തുന്നു.ചെറിയ ക്ലാസുകളിലെ കുട്ടികളിലാണ് ഇത് കടുത്ത മാനസിക പിരിമുറുക്കത്തിനിടയാക്കുന്നത്.