shamna-
ഫാത്തിമത്ത് ഷംന

കാസർകോട്: ഓൺലൈൻ പഠനത്തിലൂടെ അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി കാസർകോട് സ്വദേശിനി. മേൽപ്പറമ്പ സ്വദേശിനിയും കൊച്ചിയിൽ എം.ബി.എ വിദ്യാർഥിനിയുമായ കടംങ്കോട് എഫ്.ആർ മൻസിലിൽ ഫാത്തിമ്മത്ത് ഷംനയാണ് കേരളത്തിന് അഭിമാനമായത്. വെറും 35 ദിവസത്തിനുള്ളിൽ 628 ക്ലാസുകളിൽ പങ്കെടുത്താണ് ഈ 23കാരി അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്.

ലോക്ക് ഡൗൺ കാലത്ത് വീട്ടിനുള്ളിൽ ഒതുങ്ങി കഴിയേണ്ടി വന്നപ്പോൾ ഷംന പഠിക്കുന്ന കൊച്ചി മാറൻപള്ളി എം.ഇ.എസ് .ഐമാറ്റ് കോളേജ് വഴിയാണ് ഇങ്ങനെയൊരു അവസരം ലഭിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 25 ന് ആരംഭിച്ച പരിപാടി സെപ്റ്റംബർ 30 നാണ് അവസാനിച്ചത്. കോഴ്സറാപ്പ് വഴി ദിവസം 18 മണിക്കോറോളമാണ് ഇംഗ്ലീഷിൽ ക്ലാസെടുത്തത്. അതിനിടെ രാവിലെ എട്ടുമുതൽ ഒന്നരവരെ ഗൂഗിൾ മീറ്റ് വഴി എം.ബി.എ പഠനവും. രണ്ടുദിവസം മുൻപാണ് അമേരിക്കയിലെ അധികൃതർ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയതായി ഷംനയെ അറിയിച്ചത്. നേരത്തെ 88 ദിവസം കൊണ്ട് 520 ക്ലാസ് ആയിരുന്നു റിക്കാർഡ്. 35 ദിവസം ഉറക്കമൊഴിഞ്ഞ് കഠിനാധ്വാനം ചെയ്താണ് ഇങ്ങനെയൊരു നേട്ടം കൈവരിക്കാൻ സാധ്യമായതെന്ന് ഷംന പറയുന്നു.

നിരവധി ഓൺലൈൻ കോഴ്സുകൾക്ക് പങ്കെടുക്കാൻ ഷംനയ്ക്ക് അവസരം വന്നിട്ടുണ്ട്. ദേളി സഅദിയ്യ കോളേജിൽ ബി.ബി.എ പൂർത്തിയാക്കിയാണ് കൊച്ചിയിൽ എം.ബി.എക്ക് ചേർന്നത്. വിവിധ കോളജുകളിലെ പരിപാടികളിൽ അവതാരകയായും പ്രാസംഗികയായും പങ്കെടുത്തിട്ടുണ്ട്. ഒമാനിലെ ലുലു സൂപ്പർ വൈസർ ഷരീഫാണ് പിതാവ്. മാതാവ് ഫൗസിയ പ്രോത്സാഹനവുമായി ഷംനയുടെ കൂടെയുണ്ട്.