shimjith
തില്ലങ്കേരിയിലെ ജൈവകർഷകൻഷിംജിത്ത് അന്നൂരി നെൽക്കൃഷിയിടത്തിൽ

പേരാവൂർ: അതിരാവിലെ കതിരണിയും, ഉച്ചയാകുമ്പോഴേക്കും പാലുറയ്ക്കും അസ്തമയമാകുമ്പോഴേക്കും മൂപ്പെത്തി കൊഴിഞ്ഞു വീഴും. ഇങ്ങനെ ആരെയും അതിശയിപ്പിക്കുന്ന ഒരു നെൽച്ചെടി ഇവിടെയുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയാണ് തില്ലങ്കേരിയിലെ ജൈവകർഷകനായ ഷിംജിത്ത്.വിളഞ്ഞ ദിവസം തന്നെ കൊഴിഞ്ഞുവീഴുന്നതിനാൽ ഇതിന് വീണ പേര് 'അന്നൂരി '.ഔഷധഗുണം കൊണ്ട് സമ്പന്നമായ ഈ നെല്ലിനെ ആദിവാസിവിഭാഗം മരുന്നായി ഉപയോഗിച്ചുവന്നിരുന്നതാണ്.

വസൂരി വന്ന കാലത്ത് ഒരു പ്രതിരോധ മാർഗ്ഗമെന്ന നിലയിൽ ഈ നെല്ല് പ്രയോജനപ്പെട്ടതായി പഴമക്കാർ പറയുന്നു. നെല്ലിന്റെ ഓല വെള്ളത്തിലിട്ട് തിളപ്പിച്ച് ആവി കൊള്ളുന്നതോടൊപ്പം പുഴുങ്ങിയ ഓല തഴപ്പായിൽ വിരിച്ച് രോഗിയെ വിവസ്ത്രനായി അതിൽ കിടത്തും. അന്നൂരി നെല്ല് വറുത്ത് മലരെടുത്ത് വെള്ളം തിളപ്പിച്ച് കുടിക്കാൻ കൊടുക്കും. അരി കൊണ്ട് കഞ്ഞി വെച്ചും കൊടുക്കും. ഒരാഴ്ചകൊണ്ട് രോഗശമനം ലഭിച്ചിരുന്നുവെന്നാണ് ഇവരുടെ സാക്ഷ്യം.

കേരളത്തിൽ ശബരിമല പോലെയുള്ള പ്രദേശങ്ങളിലെ ഉൾവനങ്ങളിൽ മാത്രം അപൂർവ്വമായി കാണപ്പെടുന്ന ഈ നെല്ല് ഇന്ന് വംശനാശ ഭീഷണിയിലാണ്.ഒരു കൃഷിയെന്ന നിലയിലുള്ള പരിഗണന ലഭിക്കാതിരുന്നതാണ് പ്രധാന കാരണം.അന്നൂരി നെല്ല് പാകി ഒരുമാസം കഴിയുമ്പോഴേക്കും കതിരുവരും. യുവകർഷകനായ ഷിംജിത്ത് തില്ലങ്കേരിക്ക് പത്തനംതിട്ടയിൽ നിന്നാണ് കോഴി നെല്ലെന്നും പേരുള്ള അന്നൂരി നെൽവിത്ത് ലഭിച്ചത്.പെട്ടെന്ന് നശിച്ചുപോകാത്ത ഈ നെല്ല് നട്ട് മുളച്ചു കഴിയുമ്പോൾ ചുവട്ടിൽ ധാരാളം ചെനപ്പുകളുണ്ടായി പടരുകയും ചെയ്യും.

തന്റെ കൃഷിയിടത്തിലെ രണ്ടക്കറോളം വരുന്ന സ്ഥലത്ത് അപൂർവ്വ ഔഷധസസ്യങ്ങൾ നട്ട് സംരക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഷിംജിത്ത്. ഇന്ത്യയിലെ ഏറ്റവും ചെറിയ നെല്ലായ തുളസി ബോഗ്, കരിനെല്ല്, രക്തശാലി തുടങ്ങിയ അപൂർവ്വമായിട്ടുള്ള നാടൻ നെൽവിത്തുകൾക്കൊപ്പം വിളക്ക് തിരിക്ക് പകരം പച്ചയ്ക്ക് തന്നെ ഉപയോഗിക്കാവുന്ന അഗ്നിപത്രി തുളസി, ചുവന്ന നിറത്തിലുള്ള ജെൽ ഉള്ളതുൾപ്പെടെ ഏഴ് ഇനം കറ്റാർവാഴകൾ, ആരോഗ്യ പച്ച, ഗരുഡപ്പച്ച, വെള്ളപ്പൂവുള്ള മുക്കുറ്റി, എല്ലുപൊട്ടിയാൽ കൂടിച്ചേരുന്നതിനുപയോഗിക്കുന്ന എല്ലൂറ്റി,ഏഴിനം മുത്തിൾ, പാമ്പുകടിയേറ്റാൽ ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന നാഗ വെറ്റില ഇങ്ങനെ അത്യപൂർവ്വമായി മാത്രം കാണാൻ കഴിയുന്ന ഔഷധസസ്യങ്ങളുടെ ഒരു വലിയശേഖരം തന്നെയുണ്ട് ഷിംജിത്തിന്റെ ഔഷധത്തോട്ടത്തിൽ.

വിദേശത്തു നിന്നും സ്വദേശത്തു നിന്നും പ്രമുഖരുൾപ്പെടെ ധാരാളം പേർ പഠിതാക്കളായി ഇവിടെ എത്തുന്നതും ഈ പ്രത്യേകത കൊണ്ടാണ്.അന്യം നിന്നുപോകുന്ന ഔഷധ സസ്യങ്ങളെയും നെൽവിത്തുകളെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായുള്ള നിരന്തരമായ അന്വേഷണത്തിനിടയിലാണ് അപൂർവ്വമായ ഇത്തരം ചെടികൾ സംരക്ഷിക്കാൻ അവസരം ലഭിച്ചതെന്ന് ഷിംജിത്ത് പറയുന്നു.