പേരാവൂർ: കൊട്ടിയൂർ, കേളകം പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളെ ഉൾപ്പെടുത്തി ബഫർ സോൺ പ്രഖ്യാപിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൽ.ഡി.എഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ കൊട്ടിയൂർ പഞ്ചായത്തിൽ നൂറുകണക്കിന് വീട്ടുമുറ്റ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.
2012-13 ൽ കേരളത്തിൽ യു.ഡി.എഫും കേന്ദ്രത്തിൽ യു.പി.എയും ഭരണത്തിലിരിക്കുന്ന സമയത്താണ് വനം വന്യജീവി സംരക്ഷണത്തിന്റെ പേരിൽ ഇത്തരം നിയമങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിച്ചത്. 2016 മുതൽ മോണിറ്ററിംഗ് കമ്മിറ്റിയിൽ അംഗമായ പേരാവൂർ എം.എൽ.എ അഡ്വ. സണ്ണി ജോസഫ് ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്നും ഒഴിവാക്കുന്നതിനായി കൃത്യമായ ഇടപെടൽ നടത്തിയിട്ടില്ല. കരട് വിജ്ഞാപനത്തെത്തുടർന്ന് വീണ്ടും ആശങ്കയിലായ ജനങ്ങളുടെ ആശങ്ക അകറ്റാൻ പോലും സ്ഥലം എം.എൽ.എ തയ്യാറായില്ല. കേന്ദ്ര സർക്കാർ ഈ മേഖല ബഫർ സോണായി പ്രഖ്യാപിച്ച് നടപ്പിലാക്കിയാൽ നിർമ്മാണത്തിനും കാർഷിക വൃത്തിയ്ക്കും തിരിച്ചടിയാകുമെന്ന് എൽ.ഡി.എഫ് നേതാക്കൾ കുറ്റപ്പെടുത്തി.
കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 12 ന് വൈകീട്ട് 4.30 ന് വീട്ടുമുറ്റ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ.എം.രാജൻ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗം അഡ്വ.വി ഷാജി, എൽ.ജെ.ഡി പേരാവൂർ മണ്ഡലം പ്രസിഡന്റ് വി.കെ.ഇബ്രാഹിം, എം.എസ്.വാസുദേവൻ, സി.കെ.ചന്ദ്രൻ, കെ.എസ്.നിധിൻ എന്നിവർ പറഞ്ഞു.