പഴയങ്ങാടി: മാടായി ഗ്രാമ പഞ്ചായത്തിന് കീഴിൽ 48 വർഷം മുൻപ് ആരംഭിച്ച മുട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തോട് കടുത്ത അവഗണന. മുട്ടം ബസാറിലെ വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച ആരോഗ്യ കേന്ദ്രം 2003ൽ സ്വന്തമായി കെട്ടിടം പണിത് പ്രവർത്തനം തുടർന്നെങ്കിലും അസൗകര്യങ്ങളാൽ വീർപ്പ് മുട്ടുകയാണ് ഇന്നും. ജീവനക്കാരുടെ കുറവും പ്രധാന പ്രശ്നം തന്നെ.
ഒരു മെഡിക്കൽ ഓഫീസറും ഒരു ഡോക്ടറും ഒരു സ്റ്റാഫ് നഴ്‌സും ഒരു ഫാർമിസ്റ്റും മാത്രമാണ് ഇവിടെയുള്ളത്. ഒ.പി ടിക്കറ്റ് കൊടുക്കുന്നത് ആശാ വർക്കർമാർ ആണ്. ഒരു ഫാർമിസ്റ്റ് മാത്രമുള്ളത് കാരണം ഇദ്ദേഹം അവധിയിലായാൽ ഫാർമസി അടച്ച് പൂട്ടും. ഫാർമിസ്റ്റ് ഇല്ലാതെ മരുന്ന് നല്കുന്നത് ഒരു ഉത്തരവിലൂടെ ആരോഗ്യ വകുപ്പ് തടഞ്ഞതാണ്. മുറിവ് പറ്റിയാൽ സ്റ്റിച്ച് ഇടുവാൻ സൗകര്യവും ജീവനക്കാരും ഇവിടെയില്ല. കിടത്തി ചികിത്സ വേണമെന്ന നാട്ടുകാരുടെ നിരന്തര മുറവിളിയെ തുടർന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ആബിദ ടീച്ചർ 18 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം പണിതെങ്കിലും ആരോഗ്യ വകുപ്പ് സാങ്കേതികത്വം പറഞ്ഞു അനുമതി നിഷേധിക്കുകയായിരുന്നു.
പുതുതായി പണിത കെട്ടിടം ഇലക്ട്രിക്ക് പ്രവൃത്തി പൂർത്തിയാക്കാതെ ഇട്ടിരിക്കുകയാണ്. പ്രവൃത്തി പൂർത്തീകരിക്കുകയാണെങ്കിൽ കേന്ദ്രത്തിന്റെ മറ്റ് ആവശ്യങ്ങൾക്ക് പുതിയ കെട്ടിടം ഉപയോഗപ്പെടുത്താവുന്നതാണ്.
പട്ടികയ്ക്ക് പുറത്ത് തന്നെ
സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കിയപ്പോഴും പഴക്കം ചെന്നതും ദിവസവും 200 ഓളം രോഗികൾ എത്തുന്നതുമായ ഈ പ്രാഥമികാരോഗ്യ കേന്ദ്രം പട്ടികക്ക് പുറത്ത് തന്നെയായിരുന്നു. അടിയന്തരമായും ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചും ഇതിനെ സംരക്ഷിക്കണമെന്നാണ് ആവശ്യം.
പഞ്ചായത്ത് പ്രസിഡന്റ് ചെയർമാൻ ആയി ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി നിലവിൽ ഉണ്ടങ്കിലും ഇവരുടെ ഭാഗത്ത് നിന്നും സഹകരണം ലഭിക്കുന്നില്ല.
നാട്ടുകാർ