mathew-t-thomas

കണ്ണൂർ: ജനതാദൾ- എസ് സംസ്ഥാന പ്രസിഡന്റ് സി.കെ.നാണു എം.എൽ.എയെ നീക്കി, മാത്യു ടി. തോമസ് എം.എൽ.എയെ പുതിയ അഡ്ഹോക് കമ്മിറ്റി അദ്ധ്യക്ഷനാക്കിയ ദേശീയ പ്രസിഡന്റ് ദേവഗൗഡയുടെ നടപടി പാർട്ടിയിലുണ്ടാക്കിയ പ്രതിസന്ധി തുടരുന്നു.

നാണു അനുകൂലികളുടെ യോഗം മാത്യു ടി. തോമസിന്റെ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. നാണുവിന്റെ ബന്ധുക്കളും പങ്കെടുത്ത യോഗം വിഭാഗീയതയാണെങ്കിലും നാണുവിനെതിരെ നടപടി പെട്ടെന്ന് വേണ്ടെന്നും അനുകൂലികൾക്കെതിരെ കർശന നടപടി വേണമെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്. നാണുവിന്റെ വിഭാഗീയത ച‌ർച്ച ചെയ്യാൻ ഇന്ന് ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും ഓൺ ലൈൻ യോഗം മാത്യു ടി. തോമസ് വിളിച്ചിട്ടുണ്ട്.

സംഘടനയുമായി യോജിച്ച് പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നാണുവിനോട് അഭ്യർത്ഥിച്ചിരുന്നു.തുടർന്ന് മാത്യു ടി. തോമസിനെ ഫോണിൽ വിളിച്ച് നാണു പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ഒരു വിഭാഗത്തിന്റെ രഹസ്യ യോഗം.

പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിൽ നാണു അനുകൂലികൾക്ക് അസംതൃപ്തിയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോവളത്ത് ജമീലാ പ്രകാശം മത്സരിച്ചപ്പോൾ സഹകരിച്ചില്ലെന്ന് ആരോപിക്കപ്പട്ട അന്നത്തെ ജില്ലാ പ്രസിഡന്റ് ചന്ദ്രകുമാറിനെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കിയതും, കോട്ടയം ജില്ലാ പ്രസിഡന്റായി മാത്യു ജേക്കബിനെ നിയമിച്ചതും, കൂടിയാലോചനകളില്ലാതെ ആറുപേരെ സംസ്ഥാന കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്തതും റദ്ദാക്കണമെന്ന് ദേശീയ നേതൃത്വം നാണുവിനോട് ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും ചെവിക്കൊള്ളാത്തതാണ് ദേശീയ നേതൃത്വത്തെ പ്രകോപിപ്പിച്ചത്.

മന്ത്രി കെ. കൃഷ്ണൻകുട്ടിയും മുൻ മന്ത്രി നീലലോഹിതദാസും നൽകിയ പരാതിയിലാണ് നടപടി. സി.കെ. നാണുവിനെ പ്രായാധിക്യം പറഞ്ഞ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിറുത്താനുള്ള നീക്കമുണ്ടെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. ശ്രേയാംസ് കുമാറിന്റെ ലോക് താന്ത്രിക് ജനതാദളിലെ പ്രമുഖനെ തങ്ങളുടെ പക്ഷത്തെത്തിച്ച് വടകരയിൽ മത്സരിപ്പിക്കാനുള്ള അണിയറ നീക്കത്തിനു പിന്നിൽ മന്ത്രി കൃഷ്ണൻകുട്ടിയാണെന്നും അവർ ആരോപിക്കുന്നു.