തൃക്കരിപ്പൂർ: കാസർകോട് -കണ്ണൂർ അതിർത്തിയായി ഒഴുകുന്ന പാടീൽ പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ മണ്ണുപരിശോധന ആരംഭിച്ചു. തൃക്കരിപ്പൂർ പഞ്ചായത്തിലെ ചെറുകാനത്തേയും പയ്യന്നൂർ നഗരസഭയിലെ കാറമേലിനെയും ബന്ധിപ്പിക്കുന്ന നിർദ്ദിഷ്ട പാലത്തിന്റെ പ്രാരംഭ പ്രവർത്തനത്തിന്റെ ഭാഗമായുള്ളതാണ് മണ്ണ് പരിശോധന. പാലത്തിനാവശ്യമായ പൈലിംഗ് നടത്തേണ്ട മണ്ണിന്റെ ഘടന മനസ്സിലാക്കാനാണ് പരിശോധന നടത്തുന്നത്.

ആദ്യഘട്ടം പുഴയിലാണ് പരിശോധന നടത്തിയത്. അത് പൂർത്തിയായ ശേഷം തൃക്കരിപ്പൂർ ഭാഗത്തെ കരയിൽ പരിശോധന നടന്നു വരികയാണ്. തുടർന്ന് പുഴയുടെ കിഴക്ക് ഭാഗത്തെ പയ്യന്നൂർ നഗരസഭയിൽ ഉൾപ്പെടുന്ന കരയിലും മണ്ണുപരിശോധന നടത്തേണ്ടതുണ്ട്. രണ്ടു ദിവസങ്ങൾക്കുള്ളിൽ ഇത് പൂർത്തിയായ ശേഷം റിപ്പോർട്ട് എൻജിനീറിംഗ് വിഭാഗം പരിശോധിച്ച ശേഷമായിരിക്കും അടുത്ത നടപടികൾ ആരംഭിക്കുക. ഏഴു കോടി രൂപ ചെലവിലാണ് പാലം നിർമ്മിക്കുക.

പയ്യന്നൂർ നഗരസഭ തീരദേശ വികസന ഫണ്ട് ഉപയോഗിച്ച് 36.8 ലക്ഷം രൂപ ചെലവിൽ 270 മീറ്റർ പുഴക്കരയിലേക്ക് അനുബന്ധ റോഡ് നിർമിച്ചിട്ടുണ്ട്. അതുപോലെ തൃക്കരിപ്പൂർ ഭാഗത്തും പുഴയോരം വരെ റോഡുള്ളത് കൊണ്ട് അപ്രോച്ച് റോഡ് പണിയേണ്ട ആവശ്യം വരുന്നില്ല .

തൃക്കരിപ്പൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് പയ്യന്നൂർ ഭാഗത്തേക്ക് പോകുന്നതിനും പയ്യന്നൂർ നഗരസഭയിലെ കാറമേൽ, അന്നൂർ തുടങ്ങിയ ഭാഗങ്ങളിലെ ജനങ്ങൾ തൃക്കരിപ്പൂരിലെത്തുന്നതിനും എളുപ്പ മാർഗ്ഗമാകും പാലം.

ഒന്നര പതിറ്റാണ്ടുകാലത്തെ ആവശ്യം

ഏകദേശം ഒന്നര പതിറ്റാണ്ടുകാലത്തോളമായുള്ള ചെറുകാനം, എടാട്ടുമ്മൽ, ഈച്ചേൻ വയൽ, തങ്കയം തുടങ്ങിയ തൃക്കരിപ്പൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ ജനങ്ങളുടെ ആവശ്യമായിരുന്നു പാടീൽ പുഴക്ക് കുറുകെയായി ഒരു പാലം വേണമെന്നത്. നൂറു മീറ്ററോളം വീതിയുള്ള പുഴയിൽ ആഴം കുറവായതിനാൽ ഇറങ്ങി നടന്നാണ് ഇരുകരകളിലുമുള്ള ജനങ്ങൾ നേരത്തെ യാത്ര ചെയ്തിരുന്നത്. എന്നാൽ പുഴയിൽ നിന്നുള്ള അനധികൃത മണലെടുപ്പ് അപ്രതീക്ഷിത കയങ്ങൾ സൃഷ്ടിച്ചതോടെ അപകടകരമായി.

പിന്നീടാണ് ഇരുകരകളിലും കമ്പക്കയറിൽബന്ധിച്ച് സ്വയം നിയന്ത്രിച്ചു പോകാൻ പറ്റുന്ന ഫൈബർ തോണി ലഭിച്ചത്. ഈ തോണിയും കേടുവന്നതോടെ കരയിൽ കയറ്റിയിട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് നാടിന്റെ കാലങ്ങളായുള്ള ആവശ്യം സർക്കാർ പരിഗണിച്ചത്.