
കണ്ണൂർ:ലോക്ക് ഡൗൺ ഇളവുകൾ പലതും വന്നിട്ടും തീയേറ്ററുകൾ തുറക്കാത്തതു കാരണം തീയേറ്റർ നടത്തിപ്പുകാർ വൻപ്രതിസന്ധിയിൽ. ടൂറിസം മേഖലയിലടക്കം ഇളവുകൾ നൽകിയിട്ടും തങ്ങളോട് കനിയുന്നില്ലെന്ന ആവലാതിയിലാണ് ഈ രംഗത്ത് കോടികൾ ഇറക്കിയ തീയേറ്ററുടമകളിൽ ഭൂരിഭാഗവും.
മിനിമം വൈദ്യുതിബിൽ ഏഴുലക്ഷമാണ്. ഇതിന്റെ മൂന്നിലൊന്ന് അടക്കണം. ഇത് ഒഴിവാക്കി കിട്ടാൻ ആവശ്യപ്പെട്ട് സർക്കാരിനെ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ കേരള സമീപിച്ചിരുന്നു. ലക്ഷങ്ങളുടെ ജി.എസ്.ടിയും നികുതിയുമെല്ലാം ഉടമകളുടെ മുന്നിലുണ്ട്. അടച്ചിട്ടതിനാൽ മോശമല്ലാത്ത വരുമാനമുണ്ടാകേണ്ടിയിരുന്ന വേനലവധിക്കാലം അപ്പാടെ നഷ്ടമായി. ഇനി തുറന്നാലും പിടിച്ചുനിൽക്കാൻ കഴിയുമെന്ന വിശ്വാസമില്ലെന്നാണ് പല തീയേറ്ററുടമകളുടേയും അഭിപ്രായം
സമീപകാലത്ത് പ്രേക്ഷകരെ ആകർഷിക്കാൻ പല തീയേറ്ററുകളും വൻതുക ചിലവിട്ട് നവീകരിച്ചിരുന്നു. ഇതിനായി എടുത്ത വായ്പാ തിരിച്ചടവ് പൂർണമായും മുടങ്ങി.. ആമസോൺ പ്രൈംടൈം അടക്കം പുത്തൻ സിനിമകളുമായി രംഗത്തുവരുന്നതും വലിയ ഭീഷണിയായാണ് തീയേറ്ററുടമകൾ കാണുന്നത്. ഇനി തുറക്കുമ്പോൾ ആളുകൾ പുതിയ ശീലത്തോട് പൊരുത്തുമെടുമോയെന്ന ആശങ്കയും ഇവർക്കില്ലാതില്ല. ആരോഗ്യ കാരണമായതിനാൽ അടച്ചിടലിനെ പരസ്യമായി വിമർശിക്കാൻ ഉടമകൾക്ക് കഴിയുന്നുമില്ല.
തൊഴിലാളികൾ ഒഴിഞ്ഞ് പോകാതിരിക്കാൻ ചിലർ കയ്യിൽ നിന്നെടുത്ത് തൊഴിലാളികൾക്ക് വേതനം നൽകുന്നുണ്ട്. ശമ്പളത്തിന്റെ 80 ശതമാനത്തോളം വരുമിത്. പക്ഷെ, ഇങ്ങനെ എത്രകാലമെന്നാണ് ഉടമകളുടെ ചോദ്യം. സിനിമാ റപ്രസന്റേറ്റീവുമാരുണ്ട്. ഇവരുടെ സ്ഥിതിയാണ് ഏറെ കഷ്ടം. ഇന്നേവരെ അവർക്ക് സർക്കാരിൽനിന്ന് യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ല.
മുന്നിൽ പട്ടിണിയുമായി തൊഴിലാളികൾ
സംസ്ഥാനത്ത് അടച്ചിട്ട 670 തീയ്യേറ്ററുകളിലായി ക്ലീനിംഗ്, ഓപ്പറേറ്റർ, ബുക്കിംഗ് ഓപ്പറേറ്റർ, ഗേറ്റ്മാൻ, എ.സി ഓപ്പറേറ്രർ, ഇലക്ട്രീഷ്യൻ ജോലി ചെയ്യുന്നവരുടെ കുടുംബങ്ങൾ മുഴുപ്പട്ടിണിയുടെ വക്കിലാണ്. ഇവർക്ക് പുറമെ സമീപത്ത് ഭക്ഷണവിൽപ്പനയിലും ഓട്ടോ ഓടിച്ചും ജീവിക്കുന്നവരുടെ അവസ്ഥയും ഏതാണ്ട് ഇതുപോലെ തന്നെ.
'ഇതേ നില തുടർന്നാൽ എത്രകാലം പിടിച്ച്നിൽക്കാൻ കഴിയുമെന്ന് അറിയില്ല. വൈദ്യുതി ബില്ലിന്റെ മൂന്നിലൊന്ന് തുക ഇപ്പോഴും അടക്കണം. മാത്രമല്ല തൊഴിലാളികളെ നിലനിർത്താൻ നൽകിയിരുന്ന ശമ്പളത്തിന്റെ 80 ശതമാനമെങ്കിലും കൊടുക്കണം. വായ്പ തിരിച്ചടവ് വേറെയും. കൂടാതെ പ്രൊജക്ടറുകളും മറ്റ് ഉപകരണങ്ങളും ആഴ്ചയിൽ മൂന്ന് തവണ രണ്ട് മണിക്കൂർ വീതം പ്രവർത്തിപ്പിക്കണം. വെറുതെ വച്ചാൽ ഇവയല്ലാം തൂക്കിവിൽക്കേണ്ടി വരും'
കെ.ഉഗ്രൻ
പാക്കനാർ തിയറ്റർ ഉടമ