കണ്ണൂർ: നഗരത്തിലെ ജുവലറിയിൽ സ്വർണം വാങ്ങിയിട്ട് പണം കൊടുക്കാതെ തട്ടിപ്പ്. ബാങ്ക് റോഡിലുള്ള രാമചന്ദ്രൻസ് നീലകണ്ഠ ജുവലറിയിലാണ് തട്ടിപ്പ് നടന്നത്. 41.710 ഗ്രാം സ്വർണമാണ് വാങ്ങിയത്. ഇതിന്റെ വിലയായ 2,24,400 രൂപ ആവശ്യപ്പെട്ടപ്പോൾ യുവാവ് ഇൻകം ടാക്സ് ഓഫീസർ എന്ന് പരിചയപ്പെടുത്തി പണം ഓൺലൈൻ ട്രാൻസ്ഫർ നടത്താമെന്ന് പറയുകയായിരുന്നു. ഓൺലൈൻ ട്രാൻസ്ഫർ നടത്തി പണം നല്കിയ മെസേജ് കട ഉടമയെ കാണിക്കുകയും ചെയ്തു. ഇതിനു ശേഷം വാങ്ങിയ സ്വർണവുമായി ഇയാൾ പോയി.
എന്നാൽ, അക്കൗണ്ട് പരിശോധിച്ചപ്പോൾ ട്രാൻസ്ഫർ ചെയ്ത പണം ലഭിച്ചില്ലെന്ന് ഉടമ കണ്ടെത്തുകയായിരുന്നു. തുടർന്ന് ടൗൺ സ്റ്റേഷനിൽ പരാതിപ്പെട്ടു. മൂന്നു മണിക്കൂറിനു ശേഷമാണ് പരാതിപ്പെട്ടത്. പൊലീസ് ഉടൻ അന്വേഷണം ആരംഭിച്ച് ഇയാൾ സഞ്ചരിച്ച ടാക്സി കണ്ടെത്തിയെങ്കിലും പ്രതി കർണാടകയിലേക്ക് കടന്നതായി സൂചന ലഭിച്ചു.
കാസർകോട് ഉപ്പളയിലും ഇയാൾ സമാന രീതിയിൽ തട്ടിപ്പിനു ശ്രമിച്ചിരുന്നു. എന്നാൽ, കാഷായി തന്നെ തുക അടയ്ക്കണമെന്ന് പറഞ്ഞതോടെ ഇയാൾ ഇടപാട് ഉപേക്ഷിച്ചുപോവുകയായിരുന്നുവെന്ന് പറയുന്നു. കണ്ണൂർ ടൗൺ പൊലീസിന്റെ പ്രത്യേക സംഘം ഇയാൾക്കായി കർണാടകത്തിൽ അന്വേഷണം നടത്തുന്നുണ്ട്.