lockel-must
ഫറോക്ക് ടിപ്പു സുൽത്താൻ കോട്ടയിലെ സർവേ നടപടികൾ നേരിട്ട് കാണാൻ വി കെ സി മമ്മദ് കോയ എം എൽ എ ഇന്നലെ എത്തിയപ്പോൾ.

ഫറോക്ക്: സംരക്ഷണമില്ലാതെ നാശത്തിന്റെ വക്കിലെത്തിയ ഫറോക്കിലെ ടിപ്പു സുൽത്താൻ കോട്ടയിൽ പുരാവസ്തു വകുപ്പ് സർവേ നടപടികൾ തുടങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണിത്. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഉദ്യോഗസ്ഥനും പുരാവസ്തു വകുപ്പ് സർവേ ഫീൽഡ് അസിസ്റ്റന്റുമായ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലാണ് സർവേ.

മലബാറിന്റെ ഭരണസിരാ കേന്ദ്രമാക്കുന്നതിനു വേണ്ടി ടിപ്പു സുൽത്താൻ ഫറോക്കിൽ പണിതീർത്തതായിരുന്നു ഈ കോട്ട. ഏതാണ്ട് 1500 പേർ രണ്ടര വർഷക്കാലം​ പണിചെയ്താണ് കോട്ട നിർമ്മിച്ചതെന്നു പറയപ്പെടുന്നു. പാറമുക്ക് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലത്തിന് ഫറൂഖാബാദ് എന്ന പേരും നൽകിയിരുന്നു ടിപ്പു സുൽത്താൻ. 1788 ൽ ആയിരുന്നു കോട്ടയുടെ നിർമ്മാണം.

ടിപ്പുവിന്റെ പിൻവാങ്ങലിനു ശേഷം കോട്ട ബ്രിട്ടീഷുകാരുടെ അധീനതയിലായി. എട്ടു ഏക്കറോളം വരുന്ന കോട്ടയും സ്ഥലവും ബ്രിട്ടീഷുകാർ പിന്നീട് കോമൺവെൽത്ത് ട്രസ്റ്റിനു കൈമാറി. കോംട്രസ്റ്റിൽ നിന്നാണ് സ്ഥലം സ്വകാര്യ വ്യക്തിയുടെ കൈവശത്തിലായത്.

ഇതിനിടയ്ക്ക് കോട്ടയിലെ പീരങ്കിത്തറ, വാച്ച് ടവർ, കിടങ്ങുകൾ, കല്പടവുകളോടു കൂടിയ ഭീമൻ കിണറിന്റെ കൽക്കാലുകൾ തുടങ്ങിയവയെല്ലാം നശിപ്പിക്കപ്പെട്ടു. പലതും മോഷണം പോയി. 1991 ലാണ് ടിപ്പു കോട്ട പുരാവസ്തു സ്മാരകമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്.

ചരിത്ര സ്മാരകം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫറോക്കിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ കൾച്ചറൽ കോ ഓർഡിനേഷൻ കൗൺസിൽ ഹൈക്കോടതിയെ സമീപിച്ചതായിരുന്നു. തുടർന്ന് കോട്ടയും അനുബന്ധ ചരിത്രാവശിഷ്ടങ്ങളും സംരക്ഷിക്കാനും കൂടുതൽ പര്യവേഷണങ്ങൾ നടത്താനും കഴിഞ്ഞ മേയ് 19ന് ഹൈക്കോടതി ഉത്തരവിടുകയാണുണ്ടായത്.

ഇന്നലെ കോട്ട സന്ദർശിച്ച വി കെ സി മമ്മദ് കോയ എം എൽ എ സർവേ നടപടികളുടെ പുരോഗതി സംബന്ധിച്ച് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ടിപ്പു സുൽത്താൻ കോട്ടയിൽ ചരിത്ര പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്നതാണ് ഫറോക്ക് കൾച്ചറൽ കോ ഓർഡിനേഷൻ കൗൺസിലിന്റെ പ്രധാന ആവശ്യം. ചരിത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും കോട്ട സന്ദർശിക്കാൻ അനുവാദം നൽകണമെന്ന ആവശ്യം യുവകലാ സാഹിതി ബേപ്പൂർ മണ്ഡലം കമ്മിറ്റിയും മുന്നോട്ടുവെച്ചിട്ടുണ്ട്.