പുൽപ്പള്ളി: പുൽപ്പള്ളി കൊളവള്ളിയിൽ പാതയോരത്ത് നിർത്തിയിട്ട ജീപ്പ് കാട്ടാന തകർത്തു. നടയിത്തിങ്കൽ ജോർജിന്റെ ജീപ്പാണ് തകർത്തത്. ജീപ്പിന്റെ മുൻഭാഗത്ത് സാരമായ കേടുപാടുകൾ സംഭവിച്ചു.

തിങ്കളാഴ്ച പുലർച്ചെ ആറു മണിയോടെയാണ് സംഭവം. പശുവിനെ കറക്കാൻ തൊഴുത്തിലേക്ക് പോകുന്നതിനായി ജീപ്പ് റോഡരുകിൽ നിർത്തിയിട്ടതായിരുന്നു ജോർജ്. വണ്ടിയിൽ നിന്നിറങ്ങി പോയതിന് തൊട്ടുപിന്നാലെ ഓടിയെത്തിയ കാട്ടാന ജീപ്പിന്റെ ബോണറ്റ് കുത്തിമറിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് ജോർജ് ഓടി രക്ഷപ്പെട്ടു.

പ്രദേശത്തെ കൃഷി വ്യാപകമായി നശിപ്പിച്ച ശേഷമാണ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്. കർണാടകയിലെ ബന്ദിപ്പൂർ നാഗർ ഹോള വന്യജീവി സങ്കേതത്തിൽ നിന്ന് കബനി നദി കടന്നെത്തിയ ആന അതിർത്തിയിൽ സ്ഥാപിച്ചിരുന്ന തൂക്ക് ഫെൻസിംഗിൽ മരം മറിച്ചിട്ടാണ് കൊളവള്ളിയിലെ ജനവാസ കേന്ദ്രത്തിലെത്തിയത്.

ജീപ്പിന്റെ ബോണറ്റുൾപ്പെടെ പൂർണമായി തകർന്നു. വിവരമറിഞ്ഞ് വനപാലക സംഘം സ്ഥലത്തെത്തി. അതേ സമയം, പുലർച്ചെ റബ്ബർ വെട്ടാൻ പോയ ആൾ ആനയുടെ മുന്നിൽപ്പെട്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.