നടപടികൾ ശക്തമാക്കും ജില്ലാ കളക്ടർ
കൽപ്പറ്റ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ നിരീക്ഷണം ശക്തമാക്കിയതായി ജില്ലാ കലക്ടർ ഡോ. അദീല അബ്ദുളള അറിയിച്ചു.
കൊവിഡ് വ്യാപനം തടയുന്നതിനായി നിയോഗിച്ചിട്ടുള്ള സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ ഒരു ദിവസം നടത്തിയ പരിശോധനയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത 1109 കേസുകൾ കണ്ടെത്തിയിട്ടുണ്ട്.. നിയമവിരുദ്ധമായ കൂട്ടംചേരൽ (38), മാനദണ്ഡങ്ങൾ പാലിക്കാതെയും സാമൂഹ്യഅകലം പാലിക്കാതെയുമുളള സ്ഥാപനങ്ങളുടെ പ്രവർത്തനം (510), തെറ്റായ രീതിയിലുളള മാസ്‌ക്ധാരണം (551), പൊതു നിരത്തുകളിൽ തുപ്പൽ(7), സെക്ഷൻ 144 ന്റെ ലംഘനം (3) തുടങ്ങിയ വിഭാഗത്തിലാണ് സെക്ടർ ഓഫീസർമാർ നടപടിയെടുത്തത്.
പൊതു ഇടങ്ങളിൽ ജനങ്ങൾ ആരോഗ്യ വകുപ്പിന്റെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സാഹചര്യത്തിലാണ് നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തിയത്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും 2 വീതം ആകെ 52 സെക്ടർ മജിസ്‌ട്രേറ്റുമാരും 18 സ്റ്റേഷൻ ഹൗസ് ഓഫീസർമാരുമാണ് നിരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
ഗ്രാമ പ്രദേശങ്ങളിൽ ഉൾപ്പെടെ കർശന നിരീക്ഷണമാണ് ഇവരുടെ നേതൃത്വത്തിൽ നടക്കുന്നത്. പൊതുജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കെ.അജീഷ് എ.ഡി.എം ആയി
ചുമതലയേറ്റു
കൽപ്പറ്റ: അഡീഷണൽ ഡിസിട്രിക് മജിസ്‌ട്രേറ്റ് (എ.ഡി.എം) ആയി കെ.അജീഷ് ചുമതലയേറ്റു. ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു അദ്ദേഹം.