കോട്ടയം : ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ കിടക്കകളിൽ പത്തു ശതമാനം കൊവിഡ് രോഗികൾക്കായി മാറ്റിവയ്ക്കണമെന്ന് ജില്ലാ കളക്ടർ എം.അഞ്ജന ഉത്തരവിട്ടു. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന കൊവിഡ് രോഗികൾക്ക് അവിടെ തന്നെ ചികിത്സ ലഭ്യമാക്കണമെന്ന് ദുരന്തനിവാരണ നിയമപ്രകാരം ഇറക്കിയ ഉത്തരവിൽ നിർദേശിച്ചു. ഉത്തരവ് പാലിക്കാത്ത ആശുപത്രികൾക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 51(ബി) പ്രകാരം നടപടി സ്വീകരിക്കും. കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ എന്നിവ ഉൾപ്പെടുന്ന സർക്കാർ സംവിധാനത്തിൽ മാത്രമാണ് കൊവിഡ് ചികിത്സ നൽകുന്നത്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ ചികിത്സയ്ക്ക് ഈ സംവിധാനങ്ങൾ അപര്യാപ്തമാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.