paddy

കോട്ടയം: ജലാംശവും മറ്റും പറഞ്ഞ് നെല്ലിന് വിലയിടിക്കാൻ സ്വകാര്യമില്ലുകൾ നടത്തി വന്ന കള്ളക്കളിക്ക് വിരാമം. സർക്കാർ തീരുമാനപ്രകാരം 18 സഹകരണ സംഘങ്ങൾ ജില്ലയിൽ സംഭരണത്തിനായി രംഗത്തെത്തി. സ്വകാര്യമില്ലുകളുടെ ചൂഷണം പൂർണമായി ഒഴിവാക്കാൻ കൃഷി വകുപ്പ് മുൻ കൈയെടുത്താണ് സഹകരണ സംഘങ്ങളെ കളത്തിലിറക്കിയത്. സംഭരിക്കുമ്പോൾ തന്നെ കർഷകർക്ക് നെല്ലിന്റെ വില ലഭിക്കുമെന്നും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. സംഭരണ രംഗത്തുള്ള സഹകരണ സംഘങ്ങളിൽ കൂടുതലും നെൽകൃഷി കൂടുതലുള്ള വൈക്കം, കോട്ടയം, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് .സംഭരണം സജീവമാകുന്നതോടെ കൂടുതൽ സംഘങ്ങൾ രംഗത്തെത്തിയേക്കും.

കയറ്റിറക്ക് കൂലി, വാഹന വാടക, സംഭരണശാലാ വാടക, കമ്മീഷൻ തുടങ്ങിയവ അടക്കം കൈകാര്യ ചെലവായി ക്വിന്റലിന് 73 രൂപ സംഘങ്ങൾക്ക് സർക്കാർ നൽകും. സംഭരിക്കുന്ന നെല്ല് സംഘങ്ങൾ സപ്ലൈക്കോയ്ക്ക് കൈമാറാനാണ് നിർദേശം. എന്നാൽ അരിയാക്കി നൽകുന്ന സംഘങ്ങൾക്ക് ക്വിന്റലിന് 213 രൂപ നൽകും.

മുൻ വർഷം : 2695 രൂപ

ഈ വർഷം : 2748 രൂപ

(ഒരു ക്വിന്റൽ നെല്ലിന് കർഷകർക്കു ലഭിക്കുന്ന വില)

കർഷകരെ പിഴിയും

കൊയ്തു കഴിഞ്ഞ് പാടത്ത് നെല്ലു കുമിഞ്ഞു കൂടുമ്പോൾ സ്വകാര്യ മില്ലുകൾ പല കാരണങ്ങൾ നിരത്തി സംഭരണം വൈകിപ്പിക്കും. നെല്ലിൽ പതിര് കൂടുതൽ , ജലാംശം കൂടുതൽ എന്നിവ ചൂണ്ടിക്കാട്ടി ക്വിന്റലിന് നാല് കിലോ വരെ തൂക്കം കുറയ്ക്കാൻ നോക്കും. കർഷകർ പ്രതിഷേധിക്കുമ്പോൾ നെല്ല് എടുക്കാതിരിക്കും. ഇതിനിടെ മഴ പെയ്താൽ ഈർപ്പം കൂടും. നെല്ല് മുളയ്ക്കാൻ തുടങ്ങും. അതോടെ വില കുറയുമെന്നതിനാൽ കർഷകർ സ്വകാര്യമില്ലുടമകൾ പറയുന്ന നാല് കിലോവരെ കുറക്കാൻ സമ്മതിക്കും. എന്നാൽ മില്ലുടമകൾ അഞ്ചു കിലോവരെ കുറയ്ക്കും. എല്ലാ വർഷവും ആവർത്തിക്കുന്ന തട്ടിപ്പിനാണ് സഹകരണ സംഘങ്ങൾ വരുന്നതോടെ അറുതി വരുന്നത്.

അരിയിലും തിരിമറി

സംഭരിച്ച നെല്ല് അരിയാക്കാൻ നേരത്തേ സ്വകാര്യ മില്ലുകളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഈർപ്പം, പതിര് തുടങ്ങിയവ ചൂണ്ടിക്കാട്ടി സർക്കാർ പറയുന്നതിലും കുറഞ്ഞ തൂക്കത്തിലാണ് അരി തിരിച്ചു നൽകിയിരുന്നത്. പല മില്ലുകളും ആ നെല്ല് അവരുടെ ബ്രാൻഡഡ് അരിയാക്കി മാറ്റിയ ശേഷം മില്ലിലെ ഗോഡൗണിൽ സ്റ്റോക്കുള്ള ഗുണനിലവാരം കുറഞ്ഞ അരിയും തമിഴ്നാട്ടിൽ നിന്നുള്ള കോഴിതീറ്റപരുവത്തിലുള്ള അരിയും മറ്റുമായിരുന്നു മടക്കി നൽകിയിരുന്നത്. സഹകരണ സംഘങ്ങൾ നെല്ല് സംഭരിച്ച് അരിയാക്കി കൊടുക്കുന്നതോടെ ഈ തട്ടിപ്പിനും അവസാനമാകും.