e-k-nayanar

കോട്ടയം: 38 വർഷത്തിനു ശേഷം ഇടതു മുന്നണിയിലെത്തുന്ന കേരള കോൺഗ്രസ് 1980ൽ ഇ.കെ.നായനാരുടെ ഇടതു മന്ത്രി സഭയിലും പങ്കാളിയായിരുന്നു. 635 ദിവസം കെ.എം.മാണി ധനകാര്യ മന്ത്രിയായിരുന്നു.

1975 ഡിസംബർ 26നാണ് കേരളകോൺഗ്രസ് ആദ്യമായി യു.ഡി.എഫ് മന്ത്രിസഭയിൽ എത്തിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്ന ബേബി ജോണിന്റെ റെക്കാഡ് ( 7 മന്ത്രിസഭകളിലായി 17 വർഷം 7 മാസം )​ 2003 ജൂൺ 22ന് മാണി മറികടന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ അംഗമായ റെക്കാഡും മാണി സൃഷ്‌ടിച്ചു - പത്ത് മന്ത്രിസഭകളിൽ. അച്യുതമേനോൻ മന്തിസഭയിൽ 455 ദിവസം. കരുണാകരനൊപ്പം നാല് മന്ത്രിസഭകളിൽ 3229 ദിവസം. ആന്റണിക്കൊപ്പം മൂന്ന് മന്ത്രിസഭകളിൽ1472 ദിവസം. പി.കെ.വാസുദേവൻനായർ മന്ത്രിസഭയിൽ 270 ദിവസം. നായനാർ മന്ത്രിസഭയിൽ 635 ദിവസം. ഏറ്റവും കൂടുതൽ നിയമ സഭകളിൽ മന്ത്രിയായിട്ടുള്ളതും മാണിയാണ് പതിനൊന്നു തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. 1977-78 ൽ മന്ത്രിയായിരിക്കെ തിരഞ്ഞെടുപ്പ് കേസിൽ രാജി വച്ച് ഒരു ഇടവേളക്ക് ശേഷം അതേ മന്ത്രിസഭയിൽ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ കൂടുതലായി വന്നത്. ബാർകോഴ ആരോപണത്തിൽ ഉമ്മൻചാണ്ടി മന്ത്രി സഭയിൽ നിന്നും രാജിവക്കേണ്ടി വന്നു. രണ്ടു തവണ രാജിവച്ച മന്ത്രിയും മാണി തന്നെ. ഏറ്റവും കൂടുതൽ തവണ ഒരേ മണ്ഡലത്തിൽ ജയിച്ചു. 1964 ൽ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തിൽ 1965 മുതൽ പതിമൂന്ന് തവണ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല. ഏറ്റവും കൂടുതൽ കാലം നിയമവകുപ്പും (16.5 വർഷം) ധനവകുപ്പും(6.25 വർഷം) കൈകാര്യം ചെയ്തു. ഏറ്റവും കൂടുതൽ കാലവും (51 വർഷം) ഏറ്റവും കൂടുതൽ തവണയും നിയമസഭാംഗം (13 തവണ),​ ഏറ്റവും കൂടുതൽ ബഡ്ജറ്റ് അവതരിപ്പിച്ച മന്ത്രി തുടങ്ങിയ റെക്കാഡുകളും മാണിക്കാണ്.