
വൈക്കം : മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ പുള്ളി സന്ധ്യ വേലയുടെ കോപ്പു തൂക്കൽ നാളെ ക്ഷേത്ര കലവറയിൽ നടക്കും. രാവിലെ 8.15നും 10.15നും ഇടയിലാണ് ചടങ്ങ്. ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ ജ്യോതികുമാർ ചടങ്ങിന് നേതൃത്വം വഹിക്കും. വൈക്കം മഹാദേവ ക്ഷേത്രത്തിലെ ആട്ടവിശേഷമായി വരുന്ന അടിയന്തരങ്ങൾക്ക് മുന്നോടിയായി നടക്കുന്ന ചടങ്ങാണ് കോപ്പുതൂക്കൽ. വൈക്കത്തപ്പനും ഉപദേവതമാർക്കും വിശേഷാൽ വഴിപാട് നടത്തിയ ശേഷം ദേവസ്വം ഭരണാധികാരി ക്ഷേത്രത്തിലെ അടിയന്തരങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ അളന്ന് തൂക്കി ക്ഷേത്ര കാര്യക്കാരനെ ഏല്പിക്കുന്നതാണ് ചടങ്ങ്. പ്രതീകാത്മകമായി മംഗള വസ്തുക്കളായ മഞ്ഞളും ചന്ദനവും ഏല്പിക്കുന്നതോടെ ഉത്സവ ചടങ്ങുകൾക്ക് വീഴ്ച വരാതെ കാര്യക്കാരൻ ഏറ്റുവാങ്ങുന്നതായാണ് വിശ്വാസം. ഈ മാസം 22, 24,26,28 തീയതികളിലാണ് പുള്ളി സന്ധ്യവേല. നവംബർ 27 നാണ് കൊടിയേറ്റ്. പ്രസിദ്ധമായ വൈക്കത്തഷ്ടമി ഡിസംബർ 8 നും. 9 ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.
ആനയെ ഉപയോഗിക്കാൻ
അനുമതി നല്കണം : എം.എൽ.എ
അഷ്ടമി മഹോത്സവത്തിന് ആനയെ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് സി.കെ.ആശ എ.എൽ. എ ആവശ്യപ്പെട്ടു. വിവിധ ചടങ്ങുകൾക്ക് ആനപ്പുറത്ത് എഴുന്നള്ളത്ത് ഒഴിവാക്കാനാവാത്ത ആചാരമാണ്. ഇത്തവണത്തെ അഷ്ടമി ആഘോഷം കൊവിഡ് പശ്ചാത്തലത്തിലായതിനാൽ ക്ഷേത്രത്തിനുള്ളിൽ പ്രവേശിപ്പിക്കുന്ന ഭക്തജനങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്തുകയും കലാപരിപാടികൾ പൂർണമായും ഒഴിവാക്കേണ്ടതുമാണ്. എന്നാൽ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ആനപ്പുറത്ത് എഴുന്നള്ളത്ത് അനുവദിക്കണമെന്ന് ദേവസ്വം മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു.