പാലാ : കണ്ണിന് ഗുരുതരമായി പരിക്കേറ്റ എൻജിനീയറിംഗ് വിദ്യാർത്ഥിനിക്ക് 67.5 ലക്ഷം രൂപാ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. 2015 ഫെബ്രുവരിയിൽ പാലാ ഈരാറ്റുപേട്ട റോഡിലായിരുന്നു അപകടം. ഭരണങ്ങാനം എൻജിനീയറിംഗ് കോളേജിലെ മൂന്നാംവർഷ എൻജിനീയറിംഗ് വിദ്യാർത്ഥിനിയായ പാലാ വേലിക്കകത്ത് ജോയിമോന്റെ മകൾ രേഷ്മ(22)ക്കാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവായത്.കോളേജിലേക്ക് പോവുകയായിരുന്ന രേഷ്മയും സുഹൃത്തുക്കളും സഞ്ചരിച്ച കാറും എതിർദിശയിൽ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എൻജിനീയറിംഗ് വിദ്യാർത്ഥിനിയുടെ മാസവരുമാനം ഒരു അസി.എൻജിനീയറുടെ ഒരു മാസത്തെ വരുമാനമായി കണക്കാക്കിയുള്ള സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയുള്ള വാദം പാലാ എംഎസിടി കോടതി അംഗീകരിച്ചു. കോടതി ചെലവും പലിശയും സഹിതം 67.5 ലക്ഷം രൂപാ എതിർകക്ഷിക്ക് നൽകാൻ ഒരു മാസത്തിനകം കെട്ടിവയ്ക്കാൻ ഇൻഷുറൻസ് കമ്പനിയോട് ജഡ്ജി കെ. കമനീസ് ഉത്തരവിട്ടു. ഹർജിക്കാർക്ക് വേണ്ടി അഡ്വ. ഡൊമിനിക് മുണ്ടമറ്റം ഹാജരായി.