
കോട്ടയം : ലക്കും ലഗാനുമില്ലാതെ ജില്ലയിൽ അഴിഞ്ഞാടിയിരുന്ന ഗുണ്ടാസംഘങ്ങൾക്ക് പൊലീസിന്റെ കൂച്ചു വിലങ്ങ്. ഗുണ്ടാസംഘത്തലവൻ അലോട്ടിയ്‌ക്കെതിരെ കാപ്പ ചുമത്തിയതിനു പിന്നാലെ ജില്ലയിലെ പത്തോളം ഗുണ്ടകളെയാണ് കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ പൊലീസ് പൊക്കിയത്. കുപ്രസിദ്ധ ഗുണ്ട വിനീത് സഞ്ജയനും, അമ്മഞ്ചേരി സിബിയും ഇതിൽ ഉൾപ്പെടുന്നു. കൂടുതൽ പേർക്കെതിരെ കാപ്പ ചുമത്തുമെന്നാണ് പൊലീസ് നൽകുന്ന സൂചന. അരുൺ ഗോപൻ അടക്കമുള്ളവർ ഇനി പിടിയിലാകാനുണ്ട്. പൊലീസ് നടപടികൾ ശക്തമാക്കിയതോടെ പല ഗുണ്ടകളും ഒളിവിലാണ്.
അലോട്ടി ഇനി ഒരു വർഷം അകത്ത്
ആന്ധ്രയിൽ നിന്ന് 60 കിലോ കഞ്ചാവ് കടത്തിയ കേസിൽ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌ത ആർപ്പൂക്കര കൊപ്രായിൽ ജെയിസ് മോൻ ജേക്കബ് (അലോട്ടി -27) ജയിലിൽ കിടക്കുമ്പോഴാണ് കാപ്പ ചുമത്തിയത്. പാലാ സബ് ജയിലിലായിരുന്ന അലോട്ടിയെ പൂജപ്പുര സെൻട്രൽ ജയിലിലേയ്‌ക്കു മാറ്റി.
വ്യാപക റെയ്ഡ്
ചങ്ങനാശേരിയിലും വൈക്കത്തും ഗാന്ധിനഗറിലും ക്വട്ടേഷൻ ആക്രമണം നടത്തിയ കേസിലാണ് അയ്‌മനം മാങ്കീഴിപ്പടി വീട്ടിൽ വിനീത് സഞ്ജയനെ (33) ചങ്ങനാശേരി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തത്. കൂട്ടാളികളായ പത്തുപേരും പിടിയിലായി. വിനീതിനെതിരെ കാപ്പ ചുമത്താൻ കളക്ടർക്ക് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ജീപ്പിൽ സ്വന്തം കാറിടിപ്പിച്ച കേസിലാണ് അമ്മഞ്ചേരി ഗ്രേസ് കോട്ടേജിൽ താമസിക്കുന്ന സിബി ജി ജോണിനെ (അമ്മഞ്ചേരി സിബി -33) അറസ്റ്റ് ചെയ്തത്.
നടപടി ശക്തമാക്കും
ഗുണ്ടാസംഘങ്ങൾക്ക് എതിരായുള്ള നടപടികൾ ശക്തമാക്കും. കാപ്പ ചുമത്തേണ്ട പ്രതികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഓരോ സ്റ്റേഷൻ പരിധിയിലും ഗുണ്ടകൾക്കെതിരെ നടപടിയുണ്ടാകും.
ജി.ജയദേവ്, ജില്ലാ പൊലീസ് മേധാവി