കോട്ടയം: ആറ് വർഷം പഴക്കമുള്ള ബാർകോഴയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിനെ ചൊല്ലിയുള്ള വിവാദം കേരള രാഷ്ടീയത്തെ പിടിച്ചുലയ്ക്കുന്ന രാഷ്ടീയ ബോംബായി കത്തിക്കയറുന്നു.

ഔദ്യോഗിക റിപ്പോർട്ട് തന്റെ കൈവശമുണ്ടെന്നും പുറത്തു വന്നത് പാർട്ടി ആവശ്യപ്പെട്ടതനുസരിച്ച് സ്വകാര്യ അന്വേഷണ ഏജൻസി നൽകിയ റിപ്പോർട്ടാണെന്നും ജോസ് കെ. മാണി പറഞ്ഞെങ്കിലും കേരളകോൺഗ്രസിനോട് (ജോസ്) അടുപ്പമുള്ള കേന്ദ്രങ്ങളാണ് റിപ്പോർട്ട് പുറത്തുവിട്ടതെന്ന ആരോപണം ബലപ്പെട്ടു. ബാർകോഴ കേസ് പിൻവലിക്കാൻ ജോസ് കെ. മാണി തനിക്ക് പത്തു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോർട്ടിൽ പരാമർശമുള്ള ബിജു രമേശിന്റെ വെളിപ്പെടുത്തൽ തള്ളി ജോസ് കെ. മാണി രംഗത്തു വന്നു. കൂടുതൽ പ്രതികരിക്കാൻ പി.ജെ. ജോസഫും തയ്യാറായില്ല. ആരോപണം ജോസ് കെ. മാണിക്ക് തന്നെ അവസാനം വിനയാകുമെന്നാണ് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന ജോസഫ് വാഴക്കന്റെ പ്രതികരണം. രമേശ് ചെന്നിത്തല, കെ.ബാബു തുടങ്ങിയവർക്കും താൻ പണം നൽകിയെന്ന് ബിജു രമേശ് ആരോപിച്ചതോടെ ബാർകോഴ റിപ്പോർട്ട് കുടത്തിലെ ഭൂതത്തെ തുറന്നു വിട്ടതു പോലെയായി.

ജോസ് കെ. മാണി

"കെ.എം. മാണിക്കെതിരെ ഒരു തെളിവുമില്ലാതെ ഉന്നയിച്ച നീചമായ ആരോപണങ്ങളുടെ ആവർത്തനമാണ് ബിജു രമേശ് ഇപ്പോൾ നടത്തുന്നത്. അന്ന് എന്റെ പിതാവിനെ വേട്ടയാടിയവർ ഇപ്പോൾ എന്നെ ലക്ഷ്യം വയ്ക്കുന്നു. ഇതുവരെ ഉന്നയിക്കാത്ത ഒരു ആരോപണവുമായി ബിജു രമേശ് ഇപ്പോൾ രംഗത്തെത്തിയതിന്റെ രാഷ്ട്രീയലക്ഷ്യം ജനങ്ങൾക്ക് തിരിച്ചറിയാനാവും."

പി.ജെ. ജോസഫ്

ബിജു രമേഷ് തെളിവുകൾ പുറത്തു വിടട്ടെയെന്ന് കേരളകോൺഗ്രസ് എം. വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച്‌ കൂടുതൽ പ്രതികരിക്കുന്നില്ല. ജോസ് കെ. മാണിയാണ് വ്യക്തത വരുത്തേണ്ടത്. സത്യം എന്താണെന്ന് തനിക്ക് അറിയില്ല. ഇപ്പോൾ റിപ്പോർട്ട് പുറത്തു വന്നതിൽ ഏറെ ദുരൂഹതയുണ്ടെന്നും പി.ജെ. ജോസഫ് പറഞ്ഞു.

ജോസഫ് വാഴക്കൻ

ബാർകോഴയിൽ ഗൂഢാലോചന നടന്നുവെങ്കിൽ ആര് നടത്തിയെന്ന് ജോസ് കെ. മാണി വ്യക്തമാക്കണമെന്ന് റിപ്പോർട്ടിൽ പരാമർശമുള്ള കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ പറഞ്ഞു. മൂന്നു വർഷം മുമ്പ് ജോസിന്റെ സുഹൃത്തായ ഹോട്ടൽ ഉടമയുടെ കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചു തയ്യാറാക്കിയതാണ് റിപ്പോർട്ട് . കോൺഗ്രസിലെ ഏതെങ്കിലും നേതാവ് ഗൂഢാലോചന നടത്തിയെന്ന് തെളിയിച്ചാൽ രാഷ്ടീയം ഉപേക്ഷിക്കാമെന്നും വാഴക്കൻ വ്യക്തമാക്കി.