
കട്ടപ്പന: രക്തസ്രാവത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയും ഗർഭാവസ്ഥശിശുവും മരിച്ചു. കട്ടപ്പന സുവർണഗിരി കരോടൻ ജോജിന്റെ ഭാര്യയും കട്ടപ്പന ഓക്‌സീലിയം ഇംഗ്ലീഷ് സ്‌കൂൾ അദ്ധ്യാപികയുമായ ജിജി(30) യാണ് മരിച്ചത്. ഡോക്ടറുടെ ചികിത്സാപ്പിഴവാണ് മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും സംഘടിച്ചതോടെ പുറ്റടിയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് നേരിയ സംഘർഷമുണ്ടായി. തുടർന്ന് കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കുകയായിരുന്നു. ബന്ധുക്കളുടെ മൊഴിയിൽ ആശുപത്രി അധികൃതർക്കെതിരെ പൊലീസ് കേസെടുത്തു.
നാലുമാസം ഗർഭിണിയായിരുന്ന ജിജിക്ക് രക്തസ്രാവമുണ്ടായതോടെ ഇന്നലെ പുലർച്ചെ 4.30ഓടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഡോക്ടർ സ്ഥലത്തെത്തി പരിശോധിച്ചു. എന്നാൽ സ്‌കാനിംഗിൽ ഗർഭാവസ്ഥയിലുള്ള കുഞ്ഞ് മരിച്ചതായി കണ്ടെത്തി. ജിജിയുടെ ആദ്യത്തെ പ്രസവം സാധാരണനിലയിലായിരുന്നതിനാൽ മരുന്ന് നൽകി കുഞ്ഞിനെ പുറത്തെടുക്കാമെന്ന് ഡോക്ടർ അറിയിച്ചു. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു രക്തവും എത്തിച്ചുനൽകി. അനസ്‌തേഷ്യ നൽകാൻ ഡോക്ടറെയും വിളിച്ചുവരുത്തി. എന്നാൽ ആദ്യത്തെ കുപ്പി രക്തം നൽകിയപ്പോഴേയ്ക്കും ജിജി മരിച്ചിരുന്നതായാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാൽ ചികിത്സാപ്പിഴവാണെന്ന ആരോപണത്തിൽ ബന്ധുക്കൾ ഉറച്ചുനിൽക്കുകയാണ്. ഡോക്ടർ ആവശ്യപ്പെട്ടതിനനുസരിച്ച് രക്തം എത്തിച്ചുനൽകി. എന്നാൽ അനുകൂല പ്രതികരണം ഡോക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. പിന്നീട് ശസ്ത്രക്രിയ നടത്താമെന്നു പറഞ്ഞ് ബന്ധുക്കളുടെ കൈയിൽ നിന്നു ഒപ്പിട്ടുവാങ്ങി. എന്നാൽ തയാറെടുപ്പുകൾ നടത്തുകയോ ബന്ധുക്കളെ കാണാൻ അനുവദിക്കുകയോ ചെയ്യാതെ വന്നതോടെപൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വണ്ടൻമേട്, കട്ടപ്പന സ്റ്റേഷനുകളിൽ നിന്നു പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് ജിജി മരിച്ച വിവരം പുറത്തറിയുന്നത്. വിവരമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടിയതോടെ പൊലീസ് സന്നാഹം നിലയുറപ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള പ്രവേശനം തടഞ്ഞതോടെയാണ് നേരിയ സംഘർഷമുണ്ടായത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇന്ന് രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു. നാലുവയസുകാരി മരിയ റോസ് മകളാണ്.