
വൈക്കം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാരയിൽ പാശേഖരത്ത് ജനപങ്കാളിത്തത്തോടെ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് തുടങ്ങി.
പതിറ്റാണ്ടുകളായി കാടുപിടിച്ച് തരിശായി കിടന്ന പാടശേഖരം തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ് കൃഷിയോഗ്യമാക്കിയത്. 13 ഭൂമുടമകളുടെയാണ് സ്ഥലം. വൈക്കം നഗരസഭ, കൃഷിഭവൻ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ വൈക്കം താലൂക്ക് ഫാർമിംഗ് ആന്റ് മാർക്കറ്റിംഗ് സഹകരണ സംഘമാണ് 5 ഏക്കർ സ്ഥലത്ത് കൃഷിയിറക്കിയത്. നെൽകൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞാൽ പച്ചക്കറി കൃഷി നടത്താനാണ് തീരുമാനം. സി.കെ ആശ എം.എൽ.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി. സോമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.ചന്ദ്രബാബു എടാടൻ, നഗരസഭ ചെയർമാൻ ബിജു വി.കണ്ണേഴൻ, കൃഷി അസി.ഡയറക്ടർ പി.പി ശോഭ, അസി.കൃഷി ഓഫീസർ മേയ്‌സൻ മുരളി, ആർ.സന്തോഷ്, പി.ശശിധരൻ, കെ.പി അശോകൻ, കെ.പി വേണുഗോപാൽ, കിഷോർ കുമാർ, കെ.കെ സചീവോത്തമൻ, കെ.ഇ നാരായണൻ എന്നിവർ പങ്കെടുത്തു. രണ്ടരലക്ഷത്തിൽ പരം രൂപയാണ് കൃഷിക്ക് ചിലവായതെന്ന് സംഘം പ്രസിഡന്റ് പി. സോമൻപിള്ള പറഞ്ഞു.