vishnu

കോട്ടയം: ജില്ലാ പൊലീസിന്റെ ക്ലീൻ കോട്ടയം പരിപാടിയുടെ ഭാഗമായി ഗുണ്ടകളെ കാപ്പ ചുമത്തി അകത്താക്കുന്ന പൊലീസിന്റെ നടപടി തുടരുന്നു. ബൈക്കിലെത്തി മാല മോഷണം അടക്കം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെതിരെ ഇന്നലെ കാപ്പ ചുമത്തി. ക്രിമിനലും കോട്ടയം, എറണാകുളം ജില്ലകളിൽ മോഷണം, പിടിച്ചുപറി, കവർച്ച, വധശ്രമം തുടങ്ങി 15 ഓളം കേസുകളിൽ പ്രതിയുമായ ഏഴാച്ചേരി വെള്ളിലേപ്പള്ളി കുന്നേൽ വീട്ടിൽ വിഷ്ണു പ്രശാന്തിനെയാണ് പൊലീസ് കരുതൽ തടങ്കലിലാക്കിയത്.

ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. ഇതേ തുടർന്നു വിഷ്ണു പ്രശാന്തിനെ രാമപുരം പൊലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി.

കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സ്വർണമാല കവർച്ച കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട് ആലുവ സബ് ജയിലിൽ വിചാരണ തടവുകാരനായി കഴിയുകയായിരുന്നു ഇയാൾ . സമാന കുറ്റകൃത്യങ്ങൾക്ക് മുൻപ് ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള വിഷ്ണു പ്രശാന്ത് ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തതിന് കടുത്തുരുത്തി, ചോറ്റാനിക്കര, മൂവാറ്റുപുഴ, പിറവം, ഹിൽപാലസ് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കവർച്ച കേസ്സുകളിൽ പ്രതിയാണ്.

ജില്ലയിൽ തുടർച്ചയായി പൊതുജന സമാധാനലംഘനങ്ങൾ നടത്തുകയും ഗുണ്ടാ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നവർക്കെതിരെ കാപ്പാ ഉൾപ്പെടെയുള്ള ശക്തമായ നിയമ നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.