election

കോട്ടയം: തദ്ദേശ സ്ഥാപനങ്ങളിൽ ഓണറേറിയം കൂടിയപ്പോൾ മത്സരിക്കാൻ സ്ഥാനാർത്ഥികളുടെ നീണ്ടനിര. ലോക്ക് ഡൗൺ കാലത്ത് ജോലി നഷ്ടപ്പെട്ടവർ വരെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുന്നണി നേതാക്കൾക്ക് ബയോ ഡേറ്റ നൽകിയിട്ടുണ്ട്. സ്വതന്ത്രരായി മത്സരിക്കാൻ ആലോചിക്കുന്നവരും അനവധി.
പാതി സീറ്റിൽ സംവരണമായതിനാൽ ജില്ലയിലെ 71 പഞ്ചായത്തുകളിലും ബ്ളോക്കുകളിലും ജില്ലാ പഞ്ചായത്തിലേയ്ക്കും അത്ര തന്നെ വനിതകൾ വേണം. പലയിടത്തും വാർഡു തലങ്ങളിൽ മികച്ച വനിതാ സ്ഥാനാർത്ഥികളെ കിട്ടാനില്ല. രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാനില്ലാത്തവരാണ് ഏറേയും. കുടുംബത്തിലുണ്ടായിരുന്ന രാഷ്ട്രീയ പ്രവർത്തകരുടെ പേരു പറഞ്ഞ് അപേക്ഷിക്കുന്നവരുമുണ്ട്. വനിതകളിൽ പലരും ഭാര്യ, ബന്ധു എന്ന നിലയിൽ പരിഗണിക്കപ്പെട്ടവരാണ്. നേതാക്കളിൽ പലരും സ്വന്തക്കാരെ രംഗത്തിറങ്ങാൻ മാസങ്ങളായി ശ്രമിക്കുന്നുണ്ട്. പാർട്ടി മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയും സീറ്റ് തരപ്പെടുത്താനുള്ള ശ്രമവുമുണ്ട്.

 പുതിയ സാഹചര്യത്തിൽ തിരക്ക്

സർവീസിൽ നിന്ന് വിരമിച്ചവരും ജോലി നഷ്ടപ്പെട്ടവരും രാജിവച്ചവരുമുൾപ്പെടെയുള്ളവർ മത്സരിക്കാൻ സജ്ജമാണ്. ഉയർന്ന ഓണറേറിയം കൂടാതെ മറ്റ് പല വഴികളിലും പണം ലഭിക്കുമെന്ന ധാരണയുമൊക്കെയാണ് മത്സരാർത്ഥികൾക്കുള്ള പ്രലോഭനം. കിട്ടുന്ന ഒാണറേറിയം ഒന്നിനും തികയില്ലെന്നു പറയുന്നവരും വീണ്ടും മൽസരിക്കാൻ ഉടുപ്പിട്ടു നിൽക്കുന്നുണ്ട്. ജനറൽ സീറ്റിൽ നേതാക്കൾ നേരിട്ട് സ്ഥാനാർത്ഥികളെ നിശ്ചയിക്കുമെന്നതിനാൽ തള്ളിക്കയറ്റം കുറവാണ്.

ഓണറേറിയം

 ജില്ലാ പഞ്ചായത്ത് അംഗം: 8800 രൂപ

 ബ്ലോക് പഞ്ചായത്ത് അംഗം:7,600

 പഞ്ചായത്ത് അംഗം 7000

 നഗരസഭാംഗം 7,600

 കോർപറേഷൻ കൗൺസിലർ: 8,200

 പഞ്ചായത്ത് പ്രസിഡന്റ് 13,200

 ബ്ലോക് പ്രസിഡന്റ് 14,600 രൂപ

'' കിട്ടുന്ന പ്രതിഫലം ഒന്നിനും തികയില്ല. നല്ല വസ്ത്രം വേണം. ഓരോ ആവശ്യങ്ങൾക്ക് ഓടിയെത്താൻ വാഹനത്തിന് ഇന്ധനം വേണം. കൂടെയുള്ളവർക്ക് ഭക്ഷണം വാങ്ങിക്കൊടുക്കണം. വാഹനത്തിന് ഇന്ധനം നിറയ്ക്കാനും കൈയിൽ നിന്ന് പണം ചെലവാകും''

വീണ്ടും മത്സരിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു നഗരസഭാംഗം