waste

കോട്ടയം: ഹരിതകേരള മിഷന്റെ സുരക്ഷിത മാലിന്യ നിർമാർജന സംവിധാനങ്ങളിലൂടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഒരു വർഷത്തിനിടെ നീക്കം ചെയ്തത് 190 ടൺ മാലിന്യം.

ഐ.ആർ.ടി.സിയുടെ സാങ്കേതിക സഹായത്തോടെ നിർമ്മിച്ച 3000 ചതുരശ്ര അടി വിസ്തീർണ്ണവും 30 അടി ഉയരവുമുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി യിലാണ് ഇവിടെ മാലിന്യങ്ങൾ തരംതിരിച്ച് സംഭരിക്കുന്നത്. പുനരുപയോഗസാദ്ധ്യമായവ സൂക്ഷിക്കുന്നതിന് പ്രത്യേക സംവിധാനമുണ്ട്.

ബയോ മെഡിക്കൽ മാലിന്യങ്ങൾ ഇമേജ് എന്ന ഏജൻസിയും അജൈവ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയുമാണ് ഏറ്റെടുത്ത് നീക്കം ചെയ്തത്. ജൈവ മാലിന്യങ്ങൾ തൂമ്പൂർമുഴി മാതൃകയിലുള്ള സംവിധാനത്തിൽ ഇവിടെ തന്നെ സംസ്‌കരിച്ച് വളമാക്കിമാറ്റുകയായിരുന്നു. കളക്ടർ എം.അഞ്ജന മെഡിക്കൽ കോളേജ് സന്ദർശിച്ച് അണിയറ പ്രവർത്തകരെ അനുമോദിച്ചു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെയും സഹകരണത്തോടെ മെഡിക്കൽ കോളേജ് വളപ്പിൽ ഒരുക്കിയ പച്ച തുരുത്തും കളക്ടർ സന്ദർശിച്ചു. രണ്ടേക്കറിലെ പച്ചത്തുരുത്തിന്റെ മികച്ച പരിപാലനത്തിനുള്ള അനുമോദന പത്രം കളക്ടർ സമ്മാനിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ, ആർ.എം.ഒ ആർ.പി. രഞ്ജിൻ, ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസർ ഡോ. സരിത.എസ്. ഷേണായി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ പി.എസ്. ഷിനോ തുടങ്ങിയവർ പങ്കെടുത്തു.